ഞങ്ങളുടെ നായനാര്‍ ഇങ്ങനെയല്ല; പ്രതിമ കണ്ടവര്‍ പറയുന്നു
- ഇകെ നായനാരുടെ ചരമദിനത്തിലാണ് കണ്ണൂരില്‍ നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്
കണ്ണൂര്‍: ഇകെ നായനാരുടെ ചരമദിനത്തിലാണ് കണ്ണൂരില്‍ നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. സിപിഎമ്മിന്‍റെ ശേഷിയുടെ പ്രതീകമായി 28. 75 കോടി രൂപയ്ക്ക് തീര്‍ന്ന നയനാര്‍ അക്കാദമി എന്ന് സംസാരം ഉയരുമ്പോഴും അക്കാദമിക്ക് മുന്നില്‍ സ്ഥാപിച്ച നായനാര്‍ പ്രതിമയാണ് പുതിയ വിവാദം ഉയര്‍ത്തുന്നത്. അക്കാദമിക്ക് മുന്നില്‍ സ്ഥാപിച്ച നായനാരുടെ പ്രതിമയ്ക്ക് നായനാരുടെ മുഖഛായ ഇല്ലാത്തതാണ് പ്രശ്നമായത്.
കേരളത്തിന് സുപരിചിതനായ മുന്‍മുഖ്യമന്ത്രിയുടെ മുഖച്ഛായ മാറിയത് സിപിഎം അണികള്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ഇത്തവണ ജയ്പൂരിൽ നിന്നും എത്തിച്ച പ്രതിമയാണ് നായനാര്‍ പഠന ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ സ്ഥാപിച്ചത്. മുന്‍പ് സംസ്ഥാനത്ത് സ്ഥാപിച്ച സിപിഎം നേതാക്കളുടെ പ്രതിമകള്‍ എല്ലാം തന്നെ കേരളത്തിലെ ശില്‍പ്പികള്‍ തന്നെയാണ് പണിതത്. എന്നാല്‍ കൂടുതൽ മികവുറ്റതാക്കാനാണ് രാജസ്ഥാൻ സർവ്വകലാശാലയിലെ ശിൽപ്പകലാ വിഭാഗത്തെ നിർമ്മാണം ഏൽപ്പിച്ചത്.
എന്നാൽ പ്രതിമയുടെ മുഖത്തിന് നായനാരുടെ ഛായ ഇല്ല. ഇതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടത്തിരിക്കുകയാണ്. നായനാരെ അറിയാത്തവർ പ്രതിമ നിർമ്മിച്ചതാണ് പ്രശ്നത്തിനു കാരണമെന്നാണ് പ്രധാന വിമർശനം. നായനാരെ അറിയില്ലെങ്കിൽ ശിൽപ്പം നിർമ്മാക്കാനാകില്ലെന്നും ഇത് അടിയന്തരമായി സി പി എം സംസ്ഥാന കമ്മറ്റി മാറ്റി സ്ഥാപിക്കണമെന്നാണ് അണികള്‍ക്കിടയില്‍ ഉയരുന്ന അഭിപ്രായം.
ജനകണ്ണൂർ പ്രഭാത് ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെ കന്റോൺമെന്റ് ഏരിയയിലാണ് 3.74 ഏക്കർ ഭൂമിയിൽ മൂന്ന് നിലകളിലായി 45,000 ചതുരശ്രഅടി വലുപ്പത്തിലുള്ള അക്കാദമിയും മ്യൂസിയം കെട്ടിടവും ഒരുക്കിയത്.