വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള വിമാനയാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇനി കൈയില്‍ കൊണ്ടുപോകാന്‍ പാടില്ല. എട്ട് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് പുതിയ നിയമം ബാധകമാവുക. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാവകുപ്പിന്റെ നിരോധനം.

Add Asianetnews as a Preferred SourcegooglePreferred

വിമാനയാത്രകള്‍ക്കിടയിലെ ബോറടി മാറ്റാനും ജോലിസമയം നഷ്‌ടപ്പെടാതിരിക്കാനും ലാപ്ടോപും കിന്‍ഡിലുമൊക്കയായി യാത്രചെയ്യുനനത് സാധാരണയാണിന്ന്. അതിനാണ് വിലക്കുവീണത്. ഇനി എട്ട് രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഐപാഡുള്‍പ്പടെ കാബിന്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പറ്റില്ല. കയറ്റിവിടാനേ പറ്റൂ. മൊബൈല്‍ ഫോണുകള്‍ മാത്രം ഒഴിവാക്കി. 10 വിമാനത്താവളങ്ങളില്‍ നിന്നുള്ള ജോര്‍ദ്ദാനിയന്‍, ഈജിപ്ത് എയര്‍, കുവൈറ്റ് എയര്‍വേയ്സ്, തുടങ്ങി ഒമ്പത് എയര്‍ലൈനുകള്‍ക്കാണ് നിരോധനം ബാധകമാകുക.

അനിശ്ചിതകാലത്തേക്കാണ് നിരോധനം, 96 മണിക്കൂറിനകം നടപ്പാക്കണം. കഴിഞ്ഞവര്‍ഷം സൊമാലിയയിലെ മൊഗാദിഷുവില്‍നിന്ന് തിരിച്ച വിമാനത്തില്‍ സ്ഫോടകസവസ്തു നിറച്ച ലാപ്‌ടോപ്പ് ഉണ്ടായിരുന്നത് പരിഭ്രാന്തി പരത്തിയിരുന്നു. അതാവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇതിലുള്‍പ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ സൗഹൃദത്തെ നടപടിബാധിക്കുമെന്ന് നയതന്ത്രവൃത്തങ്ങള്‍ സംശയിക്കുന്നുണ്ട്.