ദുബായ് മറീന, അൽ സുഫൂഹ് എന്നിവിടങ്ങളിൽ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ യുഎഇ വ്യോമ പ്രതിരോധ സേന ശത്രു ലക്ഷ്യങ്ങളെ തകർത്തതിന്റേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ദുബായ് മീഡിയ ഓഫീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ദുബായ്: ഞായറാഴ്ച രാവിലെ ദുബായിലെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. പ്രധാനമായും ദുബായ് മറീന, അൽ സുഫൂഹ് എന്നീ പ്രദേശങ്ങളിലെ താമസക്കാരാണ് വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. രാജ്യത്തിന് നേരെ വന്ന മിസൈൽ,ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതിനെ തുടർന്നാണ് ഈ ശബ്ദങ്ങൾ ഉണ്ടായതെന്ന് ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകാശത്തുവെച്ച് തന്നെ ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ വിവരങ്ങളോ വിശ്വസിക്കരുത്. ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് അധികൃതർ ആവർത്തിച്ച് അറിയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത് രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ ജനങ്ങൾ ശാന്തരായിരിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അതേസമയം രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച വിവിധ രാജ്യക്കാരായ 25 പേരെ കൂടി അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറി. രാജ്യത്തിന്‍റെ പ്രതിരോധ നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുക, ശത്രുരാജ്യങ്ങളുടെ സൈനിക നടപടികളെ മഹത്വവൽക്കരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.