തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ കീഴില്‍ പുതിയ ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പി. തുടങ്ങി. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ഒ.പി. തുടങ്ങിയത്. ഈ ഒ.പിയില്‍ പുതിയ രോഗികളേയായിരിക്കും പരിശോധിക്കുക. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും ഈ ഒ.പി പ്രവര്‍ത്തിക്കുക.

ബുധനാഴ്ച തോറും നടന്നുവരുന്ന ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പി.യ്ക്കും വെള്ളിയാഴ്ച തോറും രാവിലെ 10.30 മുതല്‍ എസ്.എ.ടി. ആശുപത്രിയില്‍ നടന്നു വരുന്ന റിപ്രൊഡക്ടീവ് എന്‍ഡോക്രൈനോളജി ഒ.പി.യ്ക്കും അഡോളസന്‍സ് എന്‍ഡോക്രൈനോളജി ഒ.പി.യ്ക്കും പുറമേയാണ് ഈ മൂന്നാമത്തെ ഒ.പി.

ഹോര്‍മോണ്‍ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രമേഹം, തൈറോയിഡ്, അമിത വണ്ണം, അഡ്രീനല്‍ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നം, ആര്‍ത്തവ സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന വിഭാഗമാണ് എന്‍ഡോക്രൈനോളജി.

മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം മുതല്‍ ഡി.എം എന്‍ഡോക്രൈനോളജി കോഴ്‌സ് തുടങ്ങുന്നുണ്ട്. ഏറെ ശ്രമഫലമായിട്ടാണ് ഈ കോഴ്‌സിന് അംഗീകാരം ലഭിച്ചത്.