കൊച്ചിയില്‍ 12 കിലോ ക‌ഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. 

എറണാകുളം ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്കായി ക‌ഞ്ചാവ് എത്തിക്കുന്നതിനിടയിലാണ് കോഴിക്കോട് ചാപ്പന്‍തോട്ടത്തില്‍ ഷോബിന്‍ പോളിനെ പോലീസ് പിടികൂടിയത്. ബംഗലുരുവില്‍ പ്ലാസ്റ്റിക് എ‌ഞ്ചിനിയറായ ഷോബിന്‍ ഒറീസ്സയില്‍ നിന്നാണ് ക‌ഞ്ചാവ് എത്തിക്കുന്നത്. തുടര്‍ന്ന് ആവശ്യക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ക‌ഞ്ചാവ് എത്തിക്കും. പണം മുന്‍കൂര്‍ സ്വീകരിച്ച ശേഷമായിരുന്നു ഇടപാടുപാടുകള്‍. പഠനകാലം മുതല്‍ ലഹരിക്കടിമയായിരുന്നു ഷോബിനെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ക‌ഞ്ചാവും ഹാഷീഷ് ഓയിലുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ ഷോബിന്‍ പോളിനെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് തൊട്ടില്‍പാലം പോലീസ് ആറ് കിലോ കഞ്ചാവുമായി ഷോബിനെ പിടികൂടിയിരുന്നു. ഇതില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം നിരവധി വട്ടം കേരളത്തില്‍ ക‌ഞ്ചാവ് വിതരണം ചെയ്തതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കസ്റ്റഡിയിലിരിക്കെ നിരവധി പേര്‍ ക‌ഞ്ചാവിനായി പ്രതിയെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.