പരുക്കന്‍ കളിയാണ് ഇംഗ്ലണ്ടും കൊളംബിയയും തമ്മില്‍ നടന്നത്

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മോശം മത്സരങ്ങളില്‍ ഒന്നായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും കൊളംബിയയും നേരിട്ടപ്പോള്‍ നടന്നത്. കളിയുടെ തുടക്കത്തില്‍ ഇംഗ്ലീഷ് പടയുടെ ആധിപത്യത്തിന് മുന്നില്‍ പതറിയ കൊളംബിയ പരുക്കന്‍ അടവുകള്‍ ഒരുപാട് പ്രയോഗിച്ചു. ഒരു പെനാല്‍റ്റി വഴങ്ങിയപ്പോള്‍ ആറു മഞ്ഞക്കാര്‍ഡുകളാണ് ലാറ്റിനമേരിക്കന്‍ ടീം വാങ്ങി കൂട്ടിയത്.

അവസാനം ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വിജയം നേടിയെടുക്കുകയായിരുന്നു. ജയിച്ചെങ്കിലും ആ മത്സരം ഇംഗ്ലണ്ടിന് ശരിക്കും തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ പല താരങ്ങളെയും പരിക്ക് വലയ്ക്കുന്നുണ്ടെന്നാണ് ടീമിന്‍റെ അണിയറയില്‍ നിന്നുള്ള വിവരം. ജെയ്മി വാര്‍ഡി, ആഷ്‍ലി യംഗ് എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

കൂടാതെ നായകന്‍ ഹാരി കെയ്ന്‍, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, കെയ്ല്‍ വാല്‍ക്കര്‍ എന്നിവര്‍ക്കും ചില പ്രശ്നങ്ങളുണ്ട്. കെയ്ന്‍ കളിക്കുമെന്നുള്ള വിവരമാണ് ടീം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നതെങ്കിലും ലോകകപ്പിലെ ടോപ് സ്കോററിന്‍റെ ആരോഗ്യം അക്ര ശുഭകരമല്ലെന്ന് സൗത്ത്ഗേറ്റിന് സൂചന ലഭിച്ചു കഴിഞ്ഞു.

ബുധനാഴ്ച നടത്തിയ പരിശീലനത്തില്‍ ഇംഗ്ലീഷ് നിരയില പല പ്രമുഖ താരങ്ങളും പങ്കെടുത്തിട്ടില്ല. റാഷ്ഫോര്‍ഡും വാല്‍ക്കറും കളിക്കുമെന്നാണ് വിവരം. നിര്‍ണായകമായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ടീമിനെ ആകെ വലയ്ക്കുന്ന പ്രശ്നമായി പരിക്കുകള്‍ മാറിയിട്ടുണ്ട്.