ഇംഗ്ലണ്ടിന്‍റെ മുന്നേറ്റത്തില്‍ നായകന്‍ ഹാരി കെയ്നൊപ്പം റഹിം സ്റ്റര്‍ലിംഗാണ് പന്തു തട്ടുക

മോസ്ക്കോ: റഷ്യന്‍ ലോകകപ്പ് കലാശ പോരാട്ടത്തില്‍ ഫ്രാന്‍സിനെ ആര് നേരിടുമെന്നറിയാനുള്ള സെമി പോരാട്ടത്തിന് കാഹളം മുഴങ്ങി. ഇംഗ്ലണ്ടും ക്രൊയേഷ്യയും പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ആദ്യ ഇലവന്‍ പുറത്തുവിട്ടു. പരമ്പരാഗത ശൈലിയിലല്ല ഇരു ടീമുകളും താരങ്ങളെ അണിനിരത്തുന്നത്.

ഇംഗ്ലണ്ട് 3-1-4-2 എന്ന ശൈലിയില്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ക്രൊയേഷ്യ 4-1-4-1 എന്ന ശൈലിയാണ് അവലംബിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ മുന്നേറ്റത്തില്‍ നായകന്‍ ഹാരി കെയ്നൊപ്പം റഹിം സ്റ്റര്‍ലിംഗാണ് പന്തു തട്ടുക. അലിയും ലിംഗാര്‍ഡും യംഗും ട്രിപ്പിയറും മധ്യനിരയില്‍ ഭാവനാത്മകമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ഹെന്‍ഡേഴ്സണ്‍ തൊട്ടുപിന്നിലായ് നില്‍ക്കുമ്പോള്‍ പ്രതിരോധകോട്ട കെട്ടുക മാഗ്യൂറും സ്റ്റോണ്‍സും വാള്‍ക്കറും ചേര്‍ന്നാകും. വിശ്വസ്തമായ കരങ്ങളുമായി പിക്ഫോര്‍ഡ് വലകാക്കാനുണ്ടാകുമ്പോള്‍ കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്യാമെന്നാണ് സൗത്ത് ഗേറ്റിന്‍റെ പ്രതീക്ഷ.

മറുവശത്ത് ക്രൊയേഷ്യ മാന്‍ഡ്സുവിച്ചിനാണ് ഗോളടിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ലോകത്തെ മികച്ചതെന്ന് ഇതിനകം വാഴ്ത്തപ്പെട്ടുകഴിഞ്ഞ മധ്യനിരയില്‍ റാക്കിട്ടിച്ച്, റെബിക്ക്, പെരിസിക്ക്, മോഡിച്ച് എന്നിവരും തൊട്ടു പിന്നിലായി ബ്രോസോവിക്കും അണിനിരക്കും. ഇംഗ്ലിഷ് മുന്‍നിരയെ പിടിച്ചുകെട്ടാനുള്ള ചുമതല ലോവേണ്‍, വിഡ, സ്ട്രിനിക്ക് വിര്‍സാച്കോ എന്നിവര്‍ക്കാണ്. സുബാസിച്ചാലാണ് പരിശീലകന്‍ വലകാക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.