പാര്‍ട്ടി കമ്മീഷനു മുന്നിലെത്തിയ ഭൂരിഭാഗം നേതാക്കളും ശശിക്ക് അനുകൂലം; ഗൂഢാലോചനയെന്നും മൊഴി
രണ്ടുദിവസമായി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന മൊഴിയെടുപ്പിനെത്തിയ എട്ടു പേരില്‍ രണ്ടു പേർ മാത്രമാണ് പരാതിക്കാരിയായ വനിതനേതാവിന്റെ ആരോപണങ്ങൾക്കൊപ്പം ഉറച്ചു നിന്നത്.
പാലക്കാട്: പി.കെ.ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന മൊഴിയിലുറച്ച് പാലക്കാട്ടെ സിപിഎം- ഡി.വൈ.എഫ് ഐ നേതാക്കൾ. സിപിഎം അന്വേഷണ കമ്മീഷന് ഇതുവരെ മൊഴിനൽകിയ എട്ടിൽ ആറുപേരും പി കെ ശശിയെ പിന്തുണയ്ക്കുന്ന നിലപാടാണെടുത്തത്. ഇതോടെ പ്രശ്നത്തിൽ കമ്മീഷന്റെ നിലപാട് നിർണായകമാകും.
രണ്ടുദിവസമായി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന മൊഴിയെടുപ്പിനെത്തിയ രണ്ടു പേർ മാത്രമാണ് പരാതിക്കാരിയായ വനിതനേതാവിന്റെ ആരോപണങ്ങൾക്കൊപ്പം ഉറച്ചു നിന്നത്. യുവതിയുടെ പരാതി സത്യസന്ധമാണെന്നും കൂടുതൽ പേർക്ക് ഇതിന്റെ യഥാർത്ഥവശമറിയാമെന്നും ഇവർ കമ്മീഷന് മുമ്പിൽ വെളിപ്പെടുത്തി.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പ്രേംകുമാർ, പ്രസിഡണ്ട് പി.എം.ശശി എന്നിവരാണ് രണ്ടാം ദിനം മൊഴി നൽകാനെത്തിയത്. പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഇത്തരമൊരു പരാതി ജില്ലാനേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും ആരോപണത്തെക്കുറിച്ചറിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഗൂഡാലോചനയുണ്ടോയെന്ന് കമ്മീഷൻ പരിശോധിക്കണമെന്നും നേതാക്കൾ പറഞ്ഞു.
ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ യുവതിയോട് ചോദിച്ചപ്പോൾ ഡിവൈഎഫ്ഐയുമായി പരാതിയുടെ വിശാദാംശങ്ങൾ പങ്കുവെക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജില്ലാ നേതാക്കൾ വ്യക്തമാക്കി. അതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ ശ്രമിച്ചെന്ന ആരോപണത്തെക്കുറിച്ചും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഇനിയും മൂന്നുപേരിൽനിന്നും കമ്മീഷൻ മൊഴിയെടുക്കുമെന്നാണറിവ്. ആവശ്യമെങ്കിൽ മാത്രം കൂടുതൽ നേതാക്കളിൽ നിന്ന് വിശദാംശങ്ങൾ തേടാനും അന്വേഷണ കമ്മീഷൻ ശ്രമിക്കുന്നുണ്ട്.