ആലപ്പാട്: ഖനനം നിർത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ലെന്ന് ഇ പി ജയരാജന്
ആലപ്പാട് ഇല്ലാതായി തീരുന്നു എന്നു പറഞ്ഞ് ടിവിയിൽ വാർത്ത കണ്ടപ്പോളാണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും. ഖനനം നിർത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ല
മലപ്പുറം: ആലപ്പാട് ഖനനവിഷയത്തിൽ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. ആലപ്പാട്ടെ ഖനനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കി. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ല.
ഖനനം നിർത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ല. സമരം നടത്തുന്നവർ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടെ. സമരം എന്തിനാണ് എന്നറിയില്ല, 'ആലപ്പാട് ഇല്ലാതായിത്തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോളാണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും. ഖനനമേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിർത്തിയാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടും. സമരത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സേവ് ആലപ്പാട് സമരസമിതി നടത്തുന്ന റിലേ സമരം 75-ാം ദിവസത്തിലേക്ക് കടന്ന ദിവസമാണ് മന്ത്രിയുടെ പ്രതികരണം. നേരത്തെ ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്ത് നിന്നും വന്നവരാണെന്ന മന്ത്രിയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സമരവേദിയിലെത്തിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാവ് വി.എം.സുധീരനും വിവാദപ്രസ്താവനയുടെ പേരിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പു പറയണമെന്ന് ചെന്നിത്തലയും, മന്ത്രി കരിമണൽ ലോബിയെ സഹായിക്കുകയാണെന്ന് വി എം സുധീരനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പാട് വിഷയത്തിൽ നിലപാട് കർക്കശപ്പെടുത്തി ഇ.പി.ജയരാജൻ വീണ്ടും രംഗത്ത് വന്നത്.