തോട്ടംതൊഴിലാളികൾക്ക് ശമ്പളക്കുടിശിക ഉടൻ ലഭ്യമാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പുല്ലുവില
60 ദിവസത്തിനകം ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവാണ് ആറ് മാസം കഴിഞ്ഞിട്ടും തൊഴിൽവകുപ്പ് നടപ്പാക്കാത്തത്.
ഇടുക്കി: തോട്ടംതൊഴിലാളികൾക്ക് ശമ്പളക്കുടിശികയും ഗ്രാറ്റുവിറ്റിയും ഉടൻ ലഭ്യമാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പുല്ലുവില. 60 ദിവസത്തിനകം ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന ഉത്തരവാണ് ആറ് മാസം കഴിഞ്ഞിട്ടും തൊഴിൽവകുപ്പ് നടപ്പാക്കാത്തത്.
ഇടുക്കിയിലെ 13-ും തിരുവനന്തപുരത്തെ ഒന്നും എസ്റ്റേറ്റുകളിലെ രണ്ടായിരത്തിലധികം തൊഴിലാളികൾക്ക് വർഷങ്ങളായി ശമ്പളവും ഗ്രാറ്റുവിറ്റിയും മുടങ്ങിക്കിടക്കുകയാണ്. ഇതിനെതിരെ 2006ൽ ഇന്‍റർനാഷ്ണൽ യൂണിയൻ ഓഫ് ഫുട് ആന്‍റ് അഗ്രികൾച്ചർ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ തൊഴിലാളികൾക്ക് അനുകൂലമായി വിധിവന്നെങ്കിലും 12 വർഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഇതോടെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു. 60 ദിവസത്തിനുള്ളിൽ തൊഴിലാളികൾക്ക്, സർക്കാർ നേരിട്ട് പണം നൽകണമെന്നും പിന്നീടിത് തോട്ടമുടമകളിൽ നിന്ന് ഈടാക്കണമെന്നുമായിരുന്നു 2018 ഏപ്രിൽ മാസത്തിലെ ഉത്തരവ്.
ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് മറ്റൊരു കേസ് നടക്കുകയാണെന്നും ഇതിനാലാണ് പണം നൽകാനാവത്തതെന്നുമാണ് തൊഴിൽവകുപ്പിന്റെ വിശദീകരണം. അതേസമയം, കോടതിവിധിയെക്കുറിച്ചുള്ള തൊഴിലാളികളുടെ അജ്ഞത മുതലെടുത്ത് തോട്ടമുടമകളെ സഹായിക്കുന്ന നിലപാടാണ് സർക്കാരിൽ നിന്നുണ്ടാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.