ഇത്തിഹാദ് എയര്‍വേയ്സിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുമായി വിമാനക്കമ്പനി. ടിക്കറ്റ് ചാര്‍ജ് ഘട്ടം ഘട്ടമായി അടച്ചു തീര്‍ക്കാവുന്നതാണ് പുതിയ പദ്ധതി. വിമാനക്കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സംവിധാനം നല്‍കുന്ന ആദ്യത്തെ വിമാന കമ്പനിയാണ് ഇത്തിഹാദ്. ബാങ്കും പോകേണ്ടുന്ന യാത്രാ സ്ഥലവും പരിഗണിച്ചാണ് പണം തിരികെ അടയ്‌ക്കേണ്ടത്. ഗള്‍ഫ് മേഖലയിലെ തിരഞ്ഞെടുത്ത 17 ബാങ്കുകളില്‍ നിന്നും മൂന്നു മാസം മുതല്‍ 60 മാസം വരെയുള്ള കാലയളവില്‍ പണം തിരികെ അടയ്‌ക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്നാണ് വിമാന കമ്പനിയുടെ വാദം. യാത്രക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇത്തിഹാദ് എയര്‍വേയ്സ് വൈസ് പ്രസിഡന്റ് പറഞ്ഞു. നിരക്ക് വര്‍ധനയുടെ കാലത്ത് കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് ടിക്കറ്റ് ചാര്‍ജ് നല്‍കേണ്ടിവരുമെന്ന ആശങ്ക വേണ്ട. വലിയ തുകയാണെങ്കിലും ഘട്ടം ഘട്ടമായി അടച്ചുതീര്‍ത്താല്‍ മതി. പദ്ധതി മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.