മുംബൈ: വൈവാഹിക ജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രിം കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാത്സംഗത്തെ കുറിച്ചു പറയുന്ന 375 വകുപ്പിൽ 15 വയസിനുമുകളിൽ‍ പ്രായമുള്ള ഭാര്യയുമായി അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ല എന്ന് വ്യക്തമാക്കുന്നതായി കോടതി പറ‍ഞ്ഞു.

നിലവിൽ 15 വയസിന് താഴെ പ്രായമുള്ള ഭാര്യയോടെപ്പം സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധം പുല‍ർത്തുന്നത് കുറ്റകരമാണ്. ഇത് ബലാത്സംഗമായി തന്നെ പരിഗണിക്കുകയും ചെയ്യും. ഭാര്യയ്ക്ക് 15 വയസ് മുകളിൽ പ്രായമുണ്ടെങ്കിൽ 18 വയസിന് താഴയുാണെങ്കിലും അത് ബലാത്സംഗമായി കണക്കാക്കില്ല. 

പ്രായപൂർത്തിയാകാത്ത 15 മുതൽ 18 വരെ പ്രായമുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിന് പുരുഷന് അനുമതി നൽകുന്ന നിയമത്തിനെതിരെ ഇൻ്റിപ്പെന്റന്റ് തോട്ട് എന്ന് സന്നദ്ധസംഘടന കോടതിയെ സമീപിക്കുകയായിരുന്നു. 

വിഷയം നേരത്തെ പാർലമെന്റിൽ ചർച്ച ചെയ്തിരുന്നു. വിശദമായ ചർച്ചകൾക്കൊടുവിൽ വൈവാഹിക ബലാത്സംഗത്തെ കുറ്റകരമായി കാണാനാവില്ലെന്നായിരുന്നു പാർലമെന്റിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാർ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എം.ബി.ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.