ബ്രൂവറി വിവാദം: ചെന്നിത്തലയ്ക്ക് മറുപടി നല്‍കി എക്സൈസ് വകുപ്പ്
ബ്രൂവറി വിവാദത്തിൽ വിശദീകരണവുമായി എക്സൈസ് വകുപ്പ്. ബ്രൂവറികൾക്ക് നൽകിയത് തത്വത്തിലുള്ള അനുമതി മാത്രം. പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് നേരത്തെ മറുപടി നൽകിയതെന്നും വിശദീകരണം.
തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എക്സൈസ് വകുപ്പ്. പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങളിൽ ഒൻപതിനും എക്സൈസ് മന്ത്രി നേരത്തേ തന്നെ മറുപടി തന്നതാണ്. ഇപ്പോൾ ബ്രൂവറികൾക്ക് നൽകിയത് തത്വത്തിലുള്ള അനുമതി മാത്രമാണെന്ന് എക്സൈസ് വകുപ്പ് വിശദീകരിയ്ക്കുന്നത്.
99ൽ നിർത്തി വച്ച ലൈസൻസ് നൽകൽ പുനരാരംഭിച്ചത് ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് എകെ ആന്‍റണിയോടാണ് ചോദിക്കേണ്ടത് എന്നാണ് എക്സൈസ് വകുപ്പിന്‍റെ മറുപടി. മദ്യനിർമാണശാലകൾക്ക് എതിരാണ് യുഡിഎഫ് നിലപാടെങ്കിൽ 2003 ൽ എന്തുകൊണ്ടാണ് ബ്രൂവറികൾക്ക് എ കെ ആന്റണി അനുമതി നിഷേധിക്കാതിരുന്നതെന്ന് എക്സൈസ് വകുപ്പ് ചോദിക്കുന്നു. 1998ൽ നായനാർ സർക്കാർ നൽകിയത് തത്വത്തിലുള്ള അനുമതി മാത്രമാണ്. അന്തിമ അനുമതിയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ചെന്നിത്തല വിസ്മരിയ്ക്കുകയാണ്. ചോദ്യാവലിയിലെ ഒന്നാം ചോദ്യത്തിന് ചെന്നിത്തല എ കെ ആന്റണിയോട് തന്നെ മറുപടി ചോദിയ്ക്കണമെന്നും എക്സൈസ് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.