ത്രിപുരയില്‍ സിപിഎമ്മിനെ പിന്തള്ളി ബിജെപി നേരിട്ട് അധികാരം പിടിക്കുമെന്നും നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 

അഗര്‍ത്തല: വോട്ടെടുപ്പ് നടന്ന ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 

ത്രിപുരയില്‍ സിപിഎമ്മിനെ പിന്തള്ളി ബിജെപി നേരിട്ട് അധികാരം പിടിക്കുമെന്നും നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ സര്‍വേഫലം അനുസരിച്ച് ആകെയുള്ള 60 സീറ്റില്‍ 44 മുതല്‍ 50 വരെ സീറ്റുകള്‍ നേടി ബിജെപി ത്രിപുര ഭരിക്കും. ഇടതുപക്ഷത്തിന് 9 മുതല്‍ 15 വരെ സീറ്റുകളാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. ജന്‍ കീ ബാത്ത് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ത്രിപുരയില്‍ ബിജെപിക്ക് 35 നും 45 നും ഇടയില്‍ സീറ്റുകള്‍ ലഭിക്കും. സിപിഎമ്മിന് 14നും 23നും ഇടയില്‍ സീറ്റുകളാവും ലഭിക്കുക.

നാഗാലാന്റില്‍ ആകെയുള്ള നൂറ് സീറ്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യത്തിന് 25 മുതല്‍ 31 വരെ സീറ്റുകളും എന്‍പിഎഫിന് 19 മുതല്‍ 25 വരെ സീറ്റുകളും ലഭിക്കുമെന്നാണ് ടീംസീവോട്ടര്‍ പ്രവചിക്കുന്നത്. എന്‍പിഎഫിന് 19 മുതല്‍ 25 വരെ സീറ്റുകളും കോണ്‍ഗ്രസിന് 4 സീറ്റുകള്‍ വരേയും ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 

മേഘാലയയില്‍ ആകെയുള്ള അറുപത് സീറ്റില്‍ ബിജെപിക്ക് 4 മുതല്‍ 8 വരേയും എന്‍പിപിക്ക് 17 മുതല്‍ 23 വരേയും സീറ്റുകളാണ് ടീംസീവോട്ടര്‍ പ്രവിക്കുന്നത്. കോണ്‍ഗ്രസിന് 13 മുതല്‍ 19 വരെ സീറ്റുകളും ലഭിക്കും.