അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ പരസ്പരം ആഞ്ഞടിച്ച് ബിജെപിയും കോണ്‍ഗ്രസും. മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തില്‍ റോഡ് ഷോകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഗുജറാത്ത് പൊലീസ് ഇരുവര്‍ക്കും റാലി നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു. 

മോദി അഴിമതി എന്ന വാക്ക് പറയുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. റാഫേല്‍ വിമാന ഇടപാടും അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വന്നതോടെയാണ് മോദി അഴിമതിയെ കുറിച്ച് സംസാരിക്കാതെയായതെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോദിയിക്കെതിരെ രാഹുല്‍ തുറന്നടിച്ചത്. 

മോദി ജലവിമാന യാത്ര നടത്തിയതില്‍ തെറ്റില്ല. എന്നല്‍ ഇത് പ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ചെയ്യുക. എന്നാല്‍ കഴിഞ്ഞ 22 വര്‍ഷം ഗുജറാത്തില്‍ ബിജെപി എന്ത് ചെയ്തു എന്നതാണ് ഉയരുന്ന ചോദ്യമെന്നും രാഹുല്‍ പറഞ്ഞു. 

മോദിയ്‌ക്കെതിരായ മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ അത്തരം നടപടികള്‍ അനുവദിക്കില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതേസമയം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരായ ആരോപണവും അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപി കൂടുതല്‍ കരുത്തുകാട്ടും എന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷച്ചതിലും അശക്തരായ ബിജെപി തന്നെ ഞെട്ടിച്ചുവെന്നും രാഹുല്‍.