കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം കാര്യക്ഷമമാക്കാന്‍ കൊണ്ടുവന്ന സേവനാവകാശ നിയമം നോക്കുകുത്തിയാകുന്നു. ഭൂമിയുടെ കരം അടച്ചുകിട്ടാത്തതിന് കര്‍ഷകന്‍ ആത്മഹത്യചെയ്യുമ്പോഴും, അഞ്ച് വര്‍ഷം മുന്‍പ് നടപ്പാക്കിയ നിയമം സര്‍ക്കാര്‍ ഫയലില്‍ പൊടിപിടിച്ചുകിടക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഭൂമിയുടെ നികുതി അടച്ച് കിട്ടാന്‍, അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ സാധാരണക്കാരന്‍ സര്‍ക്കാര്‍ ഓഫീസ് കയറിമടുക്കുന്ന സ്ഥിതി ഒഴിവാക്കി നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമാക്കുന്നതിനാണ് 2012ല്‍ സേവനാവകാശനിയമം നടപ്പാക്കിയത്. പരാതി സ്വീകരിച്ച് നിശ്ചിത ദിവസത്തിനകം ഉദ്യോസ്ഥന്‍ അതില്‍ തീര്‍പ്പുണ്ടാക്കുകയോ അപേക്ഷ തള്ളുകയോ വേണം. തള്ളുമ്പോള്‍ അതിന്റെ കാര്യങ്ങളും വ്യക്തമാക്കണം. അപേക്ഷകന് കൃത്യമായ രേഖകളുമായി വീണ്ടുംസമീപിക്കാം. എന്നിടും കാര്യം നടന്നില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോസ്ഥനെതിരെ നടപടി വേണമെന്നാണ് സേവനാവകാശ നിയമം.

ഭൂമിയുടെ പോക്ക് വരവ് ചെയ്തു കിട്ടാന്‍ സേവനാവകാശ നിയമ പ്രകാരം 40 ദിവസമാണ് പരമാവധി അനുവദിക്കുന്നത്. സപ്‌ളൈ ഓഫീസിലെ എല്ലാ സേവനങ്ങളും ഒരു ദിവസം കൊണ്ട് നല്‍കണം. ഇത്തരത്തില്‍ 250 ഓളം സര്‍ക്കാര്‍ സേവനങ്ങളാണ് സേവനാവകാശ പരിധിയില്‍ ഉള്‍പ്പെടിത്തിയ്ട്ടുള്ളത്. സേവനം ലഭ്യമാക്കാന്‍ കാലതാമസം ഉണ്ടാക്കുന്ന ഉദ്യോസ്ഥരില്‍ നിന്ന് 500 മുതല്‍ 5000 രൂപ വരെ പിഴശിക്ഷ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നിയമം നടപ്പാക്കി അഞ്ച് വര്‍ഷമായിട്ടും ഒരു ഉദ്യോഗസ്ഥനില്‍ നിന്നും സര്‍ക്കാര്‍ പിഴയീടാക്കിയതായി രേഖകളില്ല.