വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് കുവൈത്ത് . ഇത്തരത്തില്‍ പിടികൂടുന്നവരെ നിയമ നടപടിയ്ക്ക് വിധേയരാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതര്‍ അറിയിച്ചു

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധയാളുകള്‍ രാജ്യത്ത് ജോലി നേടിയിട്ടുണ്ടന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷം മുമ്പാണ്, ഇത് കണ്ടെത്താന്‍ അധികൃതര്‍ സമിതിയെ ചുമതലപ്പെടുത്തിയത്.

പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിലെ അന്വേക്ഷണ വിഭാഗവും, കുവൈത്ത് സര്‍വകലാശാലയിലെ ഉദ്ദ്യോഗ്ഥരുമാണ് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച അന്വേഷണം നടത്തുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അത് പൂര്‍ത്തിയായാല്‍ ഉടന്‍ ശിക്ഷാ നടപടിയുണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നാലു തരത്തിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പ്രചാരത്തിലുള്ളതെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഒന്ന്, നിലവില്‍ ഇല്ലാത്ത സര്‍വകലാശാലകളില്‍ നിന്നു സമ്പാദിച്ച ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍. രണ്ട്,അറിയപ്പെടുന്ന സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, മൂന്ന്,പഠനം ആരംഭിച്ചിരുന്നെങ്കില്ലും അത് പൂര്‍ത്തിയാക്കരിക്കാതെ സമ്പാദിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, നാല്,കുവൈത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലയളവില്‍ തന്നെ അറിയപ്പെടുന്ന സര്‍വകലാശാലയില്‍ പഠിച്ചുനേടിയെന്ന രീതിയില്‍ സ്വന്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ളവ. ഇത്തരത്തില്‍ പിടികൂടുന്നവരെ ജോലിയില്‍ നിന്ന് പരിച്ച് വിടുന്നതിനൊപ്പം നിയമ നടപടികള്‍ക്കും വിധേയരാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.