കാസര്‍കോഡ്: കാസര്‍കോഡ് മുക്കുപണ്ട പണയ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്തെന്ന കൂടുതല്‍ കേസുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണിത്. മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ രൂപ തട്ടിയെന്നാണു ആദ്യ കേസ്. ഇതിനു പിന്നാലെ മറ്റു ബാങ്കുകളിലും സമാനമായ രീതിയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

മുട്ടത്തൊടി, പിലിക്കോട് ബാങ്കുകളിലെ തട്ടിപ്പ് വ്യക്തമായതിനു പിന്നാലെ തച്ചങ്ങാട് സഹകരണ ബാങ്കിലും സമാനമായ രീതില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ബേക്കല്‍ തച്ചങ്ങാട് പ്രവര്‍ത്തിക്കുന്ന ഉദുമ-പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍നിന്ന് 42.5 ലക്ഷം രൂപ വ്യാജ സ്വര്‍ണം പണയപ്പെടുത്തി കവര്‍ന്നു. സഹകരണ വകുപ്പിന്റെ സൂക്ഷ്മ പരിശോധനയിലാണു ഇക്കാര്യം ബോധ്യമായത്.

മുട്ടത്തൊടി ബാങ്കിലെ തട്ടിപ്പു കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.