ബാംഗലൂരു ആസ്ഥാനമായി കള്ള നോട്ട് അച്ചടിയും വിതരണവും നടത്തുന്ന സംഘമാണ് താമരശ്ശേരി പൊലീസിന്റെ പിടയിലായത്. ഇവരില്‍ നിന്ന് അരക്കോടിയോളം രൂപ പിടിച്ചെടുത്തു.

കോട്ടയം പൂഞ്ഞാര്‍ സ്വദേശി ഗോള്‍ഡ് ജോസ്‌, മരുമകന്‍ വിപിന്‍, കാസര്‍കോട് സ്വദേശി ശിഹാബ് എന്നിവരാണ്‌ പിടിയിലായത്. 500 രൂപയുടെ കള്ളനോട്ടുമായി പൂനൂര്‍ സ്വദേശി തബലിസ്റ്റ് സാബു കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കൊടുവള്ളി എസ് ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേരളത്തിലെ വിതരണക്കാരനായ ശിഹാബിനെ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അച്ചടിക്കാരായ ഗോള്‍ഡ്‌ ജോസിനെയും മരുമകനെയും തമിഴ്‍നാട് കര്‍ണാടക
അതിര്‍ത്തിയിലെ ഹൊസൂരില്‍ നിന്ന് പിടികൂടിയത്.

ഹൊസൂരില്‍ വീട് വാടകയ്‍ക്ക് എടുത്താണ് ഇവര്‍ നോട്ട് അച്ചടിക്കുന്നത്. കള്ള നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച മെഷീനും 50 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് അച്ചടിച്ചിരുന്നത്. താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് അറസ്റ്റു ചെയ്‍തത്.