കാനഡയിലെ പ്രമുഖ ബീജബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി കുടുംബങ്ങള്‍ രംഗത്തെത്തി. ഒരു ജീനിയെസിന്റേതെന്ന് പറഞ്ഞ് ഗുരുതരമായ മനോരോഗങ്ങളുള്ള വ്യക്തിയുടെ ബീജം നല്‍കി കബളിപ്പിച്ചെന്നാരോപിച്ചാണ് മൂന്ന് കുടുംബങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. കുറഞ്ഞത് 39 പേര്‍ക്കെങ്കിലും ഇയാളുടെ ബീജം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായതോടെ കൂടുതല്‍ പേര്‍ നിയമനടപടികളാരംഭിച്ചു. ജനിതക ബാങ്കുകളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം നഷ്‌ടപ്പെടുത്തുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പ്രതികരിച്ചു. ബീജം സ്വീകരിച്ച് ഗര്‍ഭം ധരിച്ചവര്‍ 15 മില്യന്‍ കനേഡിയന്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ കോടതിയില്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

ബീജദാതാവിന്റെ ബൌദ്ധിക നിലവാരം പരിശോധിച്ച ശേഷമാണ് ഉപഭോക്താക്കള്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ വ്യക്തി ആരെണെന്നോ ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ അറിയിക്കില്ല. അതീവ ബുദ്ധിശാലിയാണെന്നും ന്യൂറോ സയന്‍സ് എഞ്ചിനീയറിങില്‍ പി.എച്ച്ഡി ചെയ്യുന്നയാളെന്നും പറഞ്ഞാണ് മനോരോഗിയുടെ ബീജം നല്‍കിയതെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു. ഇയാളുടേതെന്ന് പറഞ്ഞ് കാണിച്ചത് വ്യാജരേഖകളാണെന്നും ഇവര്‍ പറയുന്നു. ജനിതക ബാങ്കിലെ ഒരു ജീവനക്കാരന്‍ ഉപഭോക്താക്കളിലൊരാള്‍ക്ക് അയച്ച ഇ-മെയിലില്‍ ദാതാവിന്റെ വിലാസം അബദ്ധത്തില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. ഇത് പിന്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

സ്കീസോഫ്രീനിയ അടക്കമുള്ള രോഗങ്ങളുള്ള ഒരു ജോര്‍ജ്ജിയന്‍ സ്വദേശിയായിരുന്നു ദാതാവ്. 39കാരനായ ഇയാള്‍ക്ക് സ്വഭാവ വൈകല്യങ്ങളും മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. 20 വര്‍ഷം മുമ്പ് പഠനം നിര്‍ത്തിയ ഇയാള്‍ മോഷണക്കുറ്റത്തിന് ജയിലില്‍ കിടന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് നിയമനടപടികളുമായി ഇവര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.