മൂന്നു നഗരങ്ങളിലെ കേസുകളിൽ ആനന്ദിന് അനുകൂലമായി വിധിവന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യം
ദില്ലി: അമേരിക്കയിൽ ജയിലിൽ കഴിയുന്ന മലയാളി ഫാഷൻ ഡിസൈനർ ആനന്ദ് ജോണിന്റെ മോചനത്തിനായി സർക്കാർ ഇടപെടൽ അഭ്യർത്ഥിച്ച് കുടുംബം. മൂന്നു നഗരങ്ങളിലെ കേസുകളിൽ ആനന്ദിന് അനുകൂലമായി വിധിവന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യം.
ചെറുപ്രായത്തിൽ തന്നെ ഫാഷൻ ലോകം കീഴടക്കിയ മലയാളിയായ ആനന്ദ് ജോൺ, ഇവാൻക ട്രംപ് ഉൾപ്പടെ മോഡലിംഗ് രംഗത്ത് നിരവധി പേർക്ക് ആനന്ദ് അവസരങ്ങൾ നല്‍കിയിരുന്നു. എന്നാൽ സഹപ്രവർത്തകർ നല്‍കിയ ലൈംഗിക പീഡന കേസുകളോടെ ആ താരശോഭ ഇടിഞ്ഞു. അമേരിക്കയിലെ നാലു നഗരങ്ങളിൽ ആനന്ദിനെതിരെ കേസെടുത്തു. 2007ൽ 56 വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ന്യൂയോർക്കിലെയും ഹൂസ്റ്റണിലെയും ഡള്ളാസിലെയും കോടതികൾ കുറ്റക്കാരനല്ലെന്ന് വിധിച്ചു. കാലിഫോണിയയിലെ കേസ് ബാക്കിയുളളപ്പോൾ ജയിൽ മോചനത്തിന് സർക്കാരിൻറെ നയതന്ത്ര ഇടപെടലാണ് ഫാഷൻ ഡിസൈനറായ സഹോദരി സഞ്ജന ജോൺ ആവശ്യപ്പെടുന്നത്.
തനിക്കെതിരെ ആദ്യം പോലീസ് കേസെടുത്തത് വർണ്ണവെറി കൊണ്ടാണെന്ന് ആനന്ദ് ജോൺ നേരത്തെ ആരോപിച്ചിരുന്നു. ബിജെപി എംപിയും ദളിത് അവകാശപ്രവർത്തനായിരുന്ന ഉദിത് രാജ് ഉൾപ്പടെയുള്ളവർ കുടുംബം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
