ആലപ്പുഴ ജില്ലയിൽ ഇത്തവണയുണ്ടായ പക്ഷിപ്പനിയെത്തുര്‍ന്ന് 5,85,731 താറാവുകളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കൊന്ന് സംസ്കരിച്ചു. രണ്ട് വർഷം മുമ്പ് രൂക്ഷമായ പക്ഷിപ്പനി ബാധിച്ച സമയത്തിന്റെ മൂന്നിരട്ടിയിലധികം താറാവുകളെയാണ് ഇക്കുറി ജില്ലയിൽ കൊന്നൊടുക്കിയത്. ഒരുവിഭാഗം താറാവു കർഷകരും ചില കടലാസ് സംഘടനകളും ചേർന്ന് നഷ്ടപരിഹാരം തട്ടിയെയുക്കാൻ ക്രമക്കേട് നടത്തിയെന്ന ആരോപണം തുടക്കം മുതൽ തന്നെ ഉയര്‍ന്നിരുന്നു. പക്ഷിപ്പനി ബാധിക്കാത്ത താറാവുകളെ രാത്രിയുടെ മറവിൽ പക്ഷിപ്പനി ബാധിതമേഖലയിൽ എത്തിച്ച് കൊന്നൊടുക്കിയെന്നാണ് പരാതി. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്ക് 100 രൂപയും അതിനു മുകളിൽ പ്രായമായ താറാവുകൾക്ക് 200 രൂപയും നഷ്ടപരിഹാരം നേടുന്നതിനു വേണ്ടിയായിരുന്നു ഈ ക്രമക്കേടെന്നുമായിരുന്നു ആരോപണം. തുടർന്നാണ് കുട്ടനാട്ടിലേയും അപ്പർ കുട്ടനാട്ടിലേയും പാരമ്പര്യ താറാവുകർഷകർ മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും പരാതി അയച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേത്വത്തിൽ മൂന്നംഗസംഘം ആലപ്പുഴയിലെത്തി. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ വെറ്റിനറി ഡോക്ടർമാരുമായി ചർച്ച നടത്തിയ സംഘം കർഷകരിൽ നിന്നും തെളിവുകൾ ശേഖരിക്കും. രണ്ട് ദിവസത്തിനുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകാനാണ് സംഘത്തിന്റെ തീരുമാനം.