ഗ്രാമബന്ദ് മൂന്നാം ദിവസത്തിലേയ്ക്ക് വിലക്കയറ്റത്തിനു നടുവിൽ നഗരങ്ങൾ മധ്യപ്രദേശിൽ സുരക്ഷ ശക്തമാക്കി

ദില്ലി: കര്‍ഷക സംഘടനകളുടെ ഗ്രാമബന്ദ് മൂന്നാം ദിവസത്തിലേയ്ക്ക് കടന്നതോടെ വിവിധ നഗരങ്ങളിൽ പഴം പച്ചക്കറി വില ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം പത്തു വരെയാണ് കര്‍ഷക സംഘടനകളുടെ സമരം. നഗരങ്ങളിലേയ്ക്ക് പഴവും പച്ചക്കറിയും പാലും കൊണ്ടു വരുന്നത് തടഞ്ഞാണ് കര്‍ഷക സമരം. 

ഇതോടെ മുംബൈ ഭോപ്പാൽ ജയ്പൂര്‍ എന്നീ നഗരങ്ങളിൽ പച്ചക്കറിയുടെ വില അഞ്ചു മുതൽ പത്തു രൂപ വരെ ഉയര്‍ന്നു. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ കർഷകർ ഇന്നും ഭക്ഷ്യസാധനങ്ങളുമായി എത്തിയ വാഹനങ്ങൾ തടഞ്ഞു. മധ്യപ്രദേശിൽ 19 കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പത് കേസുകള്‍ രജിസ്തര്‍ ചെയ്തു.

പൊലീസ് വെടിവയ്പ്പിൽ കർഷകർ കൊല്ലപ്പെട്ട മന്ദ് സോറിൽ ബുധനാഴ്ചത്തെ ക‍ർഷകറാലി കണക്കിലെടുത്ത് മധ്യ പ്രദേശിൽ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 15,000 പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 18 ജില്ലകളിൽ സംഘർഷസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കർഷകസമരം മാധ്യമശ്രദ്ധ നേടാനാണെന്ന്‌ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ് ആരോപണത്തിനെതിരെ സമരസമിതിയും കോൺഗ്രസും രംഗത്ത് എത്തി. കർഷകരോടുള്ള ബിജെപി നിലപാട് മന്ത്രിയുടെ പ്രസ്താവനയിയൂടെ വ്യക്തമായെന്ന് കോൺഗ്രസ് പറഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നതടക്കം ആവശ്യപ്പെട്ടാണ് കര്‍ഷക സമരം.