2011ലെ അങ്കമാലി മുക്കന്നൂർ തൊമ്മി വധക്കേസിലെ പ്രതി സജിയാണ് വൈദികനൊപ്പം കുറുവിലങ്ങാട് മഠത്തിലെത്തിയത്

കോട്ടയം: കുറവിലങ്ങാട് മഠത്തില്‍ വൈദികന്‍ നിക്കോളാസ് എത്തിയത് കൊലക്കേസ് പ്രതിയ്ക്കൊപ്പം. 2011ലെ അങ്കമാലി മുക്കന്നൂർ തൊമ്മി വധക്കേസിലെ പ്രതി സജിയാണ് കുറുവിലങ്ങാട് മഠത്തിലെത്തിയത്. ഇന്നലെയാണ് ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിൽ ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ എത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

കൊലക്കേസ് പ്രതിയുമായെത്തിയത് ബിഷപ്പിന് വേണ്ടി കന്യാസ്ത്രീകളെ സ്വാധീനിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും ഭയപ്പെടുത്താനുമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുറവിലങ്ങാട് പോയിരുന്നുവെന്നും മഠം അടുത്തായതുകൊണ്ട് അവിടെപ്പോയതാണെന്നുമാണ് നിക്കോളാസ് മണിപ്പറമ്പിലിന്‍റെ പ്രതികരണം. അല്ലാതെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വൈദികന്‍ പറ‍ഞ്ഞു. 

മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗകേസില്‍ ശക്തമായ തെളിവുകളുണ്ടെന്നും ഇതില്‍ ചിലത് താന്‍ കണ്ടിരുന്നുവെന്നുമാണ് ആദ്യം ഫാ.നിക്കോളാസ് പറഞ്ഞത്. എന്നാല്‍ കന്യാസത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫാ.നിക്കോളാസിന്‍റെ ഇപ്പോഴത്തെ വാദം.