ഹൈദരാബാദ്: ജയിലില്‍ കിടന്നാലുള്ള അനുഭവം എങ്ങനെയിരിക്കും, അത് അറിയണോ?. കുറ്റമൊന്നും ചെയ്യാതെ ഇതിന് അവസരം ഒരുക്കുന്നു. തെലുങ്കാനയിലെ സംഗറെഡ്ഡി ജയിലിലാണ് പണം മുടക്കി തടവുശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. 2016 ലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796-ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്‌. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു. സഞ്ചാരികൾക്ക് ഖാദി കൊണ്ടുള്ള ജയില്‍ യൂണിഫോം, സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് , സോപ്പ്, ബെഡ്ഡ് തുടങ്ങിയവ നല്‍കും. ജയില്‍ മാനുവല്‍ അനുസരിച്ചുള്ള ഭക്ഷണമാകും ലഭിക്കുക. തടവുപുള്ളികള്‍ തടവറ സ്വയം വൃത്തിയാക്കണം. 

എന്നാല്‍ ജയിലില്‍ മരങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ‘ഫീല്‍ ദ ജെയില്‍’ എന്ന പേരില്‍ 500 രൂപ മുടക്കി 24 മണിക്കൂര്‍ തടവില്‍ കിടക്കാന്‍ അവസരമൊരുക്കിയിട്ടുള്ളത്. ശരിക്കുമുള്ള ജയിലില്‍ കിടക്കാതെ തന്നെ ജയിലില്‍ പോയ അനുഭവം നല്‍കുക എന്നതാണ് പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത്. 

500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ സമയം ഇവിടെ ചെലവഴിക്കാനാകും. അത് കൊണ്ട് തന്നെ 220 വര്‍ഷം പഴക്കമുള്ള മേദക്ക് ജയില്‍ ഇപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പകരം ടൂറിസ്റ്റ് കുറ്റവാളികളെ താമസിപ്പിക്കുന്ന മ്യൂസിയമാണ്. പ്രതിദിനം നിരവധി ടൂറിസ്റ്റുകള്‍ ഇവിടെ എത്താറുണ്ടെങ്കിലും ‘ജയിലില്‍’ കിടക്കാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.