തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. ഏഴായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ ഡങ്കിപനി സ്ഥിരീകരിച്ചത്.ജനങ്ങളെ പരിഭ്രാന്തരക്കാനല്ല, മറിച്ച് കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാനാണ് സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് വിശദീകരിച്ചു.

പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുമ്പോഴും, രോഗബാധിതരുടെ എണ്ണം ക്രമാതീതമാവുകയാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ തിരക്ക് കൂടുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ ഏറെയുള്ളത് ഡെങ്കിപ്പനി ബാധിതര്‍ തന്നെയാണ്. രോഗബാധികരുടെ എണ്ണം ഏഴായിരം കടന്നു. എച്ച് വണ്‍ എന്‍ വണ്ണും, മഞ്ഞപിത്തവും, ചിക്കുന്‍ഗുനിയയുമൊക്കെ വെല്ലുവിളി ഉയര്‍ത്തുന്നു. പകര്‍ച്ചവ്യാധികളുടെ മുന്നില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുമ്പോള്‍, പനിയെ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്‍പോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോഴിക്കോടെത്തിയ പ്രതിപക്ഷ നേതാവ് ബീച്ച് ജനറല്‍ ആശുപത്രിയിലെത്തി പനി ബാധിതരെ കണ്ടു. കേരളം പനിച്ച് വിറക്കുമ്പോള്‍ രാഷ്ട്രീയ് കളിക്കുന്ന ആരോഗ്യമന്ത്രി, മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫ് എം.എല്‍.എമാരും പഞ്ചായത്ത് ജനപ്രതിനിധികളും അടക്കമുള്ള പ്രവര്‍ത്തകരേയും അണി നിരത്തി ശുചീകരണത്തിനിറങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിനിടെ കോഴിക്കോട് ജില്ലയുടെ ഗ്രാമീണ മേഖലകളില്‍ കൂടുതലിടങ്ങളിലേക്ക് ഡെങ്കി പനി പടരുകയാണ്. കൂരാച്ചുണ്ടിന് പിന്നാലെ മരുതോങ്കര പഞ്ചായത്തില്‍ 23 പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. ജില്ലയിലെ പകര്‍ച്ച പനി ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടര്‍, പനി അവലോകന യോഗവും വിളിച്ചിട്ടുണ്ട്.