വീഡിയോ അസിസ്റ്റന്‍റ് സംവിധാനം വിജയകരമെന്ന് ഫിഫയുടെ വിലയിരുത്തല്‍

മോസ്കോ: വീഡിയോ അസിസ്റ്റന്‍റ് റഫറി സംവിധാനത്തിൽ ബ്രസീലിന്‍റെ പരാതി ഫിഫ തള്ളിക്കളഞ്ഞു. ബ്രസീല്‍ - സ്വിസ് മത്സരത്തിൽ വിഎആര്‍സംവിധാനം ഉപയോഗിക്കുന്നതിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് ഫിഫ വ്യക്തമാക്കി. ഇക്കാര്യം ബ്രസീൽ ഫെഡറേഷന് മറുപടിയായി നല്‍കിയെന്നും ഫിഫ അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വിറ്റസര്‍ലാന്‍ഡിനെതിരായ മത്സരം സമനിലയിലായതോടെ ബ്രസീലാണ് വിഎആറിനെതിരെ ആദ്യംരംഗത്തെത്തിയത്. വിഷയത്തിൽ ബ്രസീല്‍കോണ്‍ഫെഡറേഷൻ ഫിഫയ്ക്ക് പരാതിയും നൽകി. ബ്രസീലിന് അനുകൂലമായി ലഭിക്കേണ്ട പെനാല്‍റ്റി അനുവദിച്ചില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിവാദ സംഭവങ്ങളെല്ലാം വാര്‍റൂമിൽ പരിശോധിച്ചതാണെന്നും, എന്നാൽ ഇതുമായി ബന്ധപ്പെട്ട് റഫറിമാര്‍തമ്മിൽ നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങൾ നൽകാനാവില്ലെന്നും ഫിഫ അറിയിച്ചു.

രണ്ടാം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോള്‍ വീഡിയോ അസിസ്റ്റന്‍റ് സംവിധാനം വിജയകരമെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. ഫുട്ബോൾ ലോകമാകെ അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഫിഫ വ്യക്തമാക്കുന്നു.