'അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ കുടുംബത്തോടൊപ്പം ചേരുന്നു'-ഫിഫ

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഫൈനലിലെത്തുന്ന ടീമുകളേതെന്ന് പറനായാനായിട്ടില്ല. എന്നാല്‍ ഫൈനലിനെത്തുന്ന വിശിഷ്ടാതിഥികളെ ഫിഫ പ്രഖ്യാപിച്ചുകഴിഞ്ഞു. തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട 12 ജൂനിയര്‍ ഫുട്‌ബോള്‍ താരങ്ങളും അവരുടെ കോച്ചുമാണ് ഫിഫയുടെ പ്രത്യേക ക്ഷണത്തിന് അര്‍ഹരായിരിക്കുന്നത്. 

കുട്ടികളെയും കോച്ചിനേയും ഗുഹയില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്‌കോയില്‍ വച്ച് നടക്കുന്ന ഫൈനലിലേക്ക് വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. 

ഈ വിഷയം കാണിച്ച് തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ കത്തുമയച്ചു. '13 പേരും സുരക്ഷിതരായി പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ കുടുംബത്തോടൊപ്പം ഞങ്ങളുടെ പ്രാര്‍ത്ഥനയുമുണ്ട്.'- ഫിഫ കുറിച്ചു. 

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കുന്നത് വൈകുകയാണ്. മഴയില്‍ ഗുഹയ്ക്കകത്തെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതാണ് തിരിച്ചടിയായത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഘം ഗുഹയ്ക്കകത്ത് ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്.

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു മുങ്ങല്‍ വിദഗ്ധന്‍ ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഗുഹയ്ക്കകത്ത് വച്ച് മരിച്ചിരുന്നു. ഗുഹയ്ക്കകത്തെ ഓകിസിജന്‍ ദൗര്‍ലഭ്യമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. എന്നാല്‍ കുട്ടികളും കോച്ചും ഇപ്പോഴും സുരക്ഷിതരായിത്തന്നെയാണ് തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…