ലോകകപ്പിലെ ഇഷ്ട ടീമിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വി.പി.സത്യന്റെ ഭാര്യ അനിതാ സത്യന്‍

ഫുട്‌ബോളെന്നും ലോകകപ്പെന്നും കേള്‍ക്കുമ്പോള്‍ അനിത സത്യന്റെ നെഞ്ചിലൊരു ഒരു വിങ്ങലാണ്. 2006ലെ ജര്‍മനി ലോകകപ്പ് ഇപ്പോഴും ഒരു നൊമ്പരമായി കിടക്കുന്നുണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വി.പി. സത്യന്റെ ഭാര്യയുടെ നെഞ്ചിനകത്ത്. അന്നത്തെ ഫൈനലിന് ശേഷം സത്യേട്ടന്‍ പോയത് മറക്കാന്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും സാധിക്കുന്നില്ല. സത്യന്‍ എന്ന നായകന്റെ ഓര്‍മകളാണ് അനിത സത്യനെ ഇന്നും ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത്. ഇതെല്ലാം പറയുമ്പോള്‍ അനിതയുടെ ശബ്ദം അല്‍പം ഇടറി, പക്ഷേ ക്യാപ്റ്റന്‍ ഗ്രൗണ്ടില്‍ പുറത്തെടുത്ത നിശ്ചയദാര്‍ഡ്യം അവരില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കും സത്യനെ അത്ര വേഗം മറക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് അനിത സത്യനെയും. കഴിയുന്ന അത്രയും ലോകകപ്പിലെ മത്സരങ്ങള്‍ കാണണമെന്നാണ് ആഗ്രഹമെന്ന് അനിത പറയുന്നു. നന്നായി കളിക്കുന്ന എല്ലാ ടീമിനെയും ഇഷ്ടമാണ്. പക്ഷേ ബ്രസീലിനോട് പ്രത്യേക ഒരിഷ്ടമുണ്ട്. മഞ്ഞപ്പടയുടെ കളിയോടുള്ള സ്‌നേഹമാണ് അവരിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഒരു സംസ്‌കാരം പോലെയാണ് അവര്‍ ഫുട്‌ബോളിനെ കൊണ്ടു നടക്കുന്നത്. എങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ കിരീടം നേടണം. സത്യേട്ടന് ഫുട്‌ബോള്‍ ആയിരുന്നു ജീവന്‍. ഫ്രാന്‍സിനെ അദ്ദേഹം കൂടുതല്‍ സ്‌നേഹിച്ചിരുന്നതായി തോന്നിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ക്കായിരിക്കും ഒരുപക്ഷേ ഇക്കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ അറിവ്. ഇന്ത്യ ലോകകപ്പ് കളിക്കുന്നത് ഇന്നും ഒരു സ്വപ്നമാണ്. കൃത്യമായ ഒരുക്കത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ ആ സ്വപ്നം യാഥാര്‍ഥ്യമാകൂ. ഒരു ദിവസം പെട്ടെന്ന് സെലക്ഷന്‍ നടത്തി കൊണ്ടു പോകേണ്ടതല്ല ഒരു ടീം. ലോകകപ്പിനായി കൊണ്ടു പോകുമ്പോള്‍ അതിനായി മുന്നൊരുക്കങ്ങള്‍ വളരെ നേരത്തേ തന്നെ തുടങ്ങണം. ആ ഒരു ലക്ഷ്യത്തിനായി സമര്‍പ്പിച്ച് അതിനായി കഷ്ടപ്പെടണം. ചെറുപ്പത്തിലെ കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് മത്സരപരിചയം നല്‍കിവേണം മുന്നോട്ട് പോകാന്‍. ആരെങ്കിലും എവിടെ നിന്നെങ്കിലും കുറെ പേരെ തെരഞ്ഞെടുത്ത് അയ്ക്കുന്നതാകരുത് ദേശീയ ടീം. അടിസ്ഥാന തലങ്ങളില്‍ നിന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. ലോകത്തിലെ മുന്‍നിര ടീമുകളുമായി 90 മിനിറ്റ് പിടിച്ചു നില്‍ക്കാന്‍ നമ്മുടെ താരങ്ങള്‍ സാധിക്കുന്നില്ല. അവര്‍ക്ക് അതിനുള്ള പരിശീലനങ്ങള്‍ നല്‍കണം. ഇത്രയും പറഞ്ഞ് അനിത സത്യന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഒരു കാര്യം കൂടെ ചോദിച്ചു. ഏറ്റവും ഇഷ്ടമുള്ള താരമാരാണ്. 'പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ലെങ്കിലും നെയ്മറും ലയണല്‍ മെസിയെയുമെല്ലാം കളിക്കുന്നത് കാണാറുണ്ട്. പക്ഷേ,ഇന്നും ക്രെയ്‌സ് സത്യേട്ടനോടും സത്യേട്ടന്റെ കളിയോടും മാത്രം'..!