മെസിയുടെ ലോകകപ്പ് മോഹത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് സഹതാരങ്ങള്‍
മോസ്കോ: ലോകകപ്പ് കിരീടമെന്ന മെസിയുടെ സ്വപ്നം സഫലമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അർജന്റീനൻ താരങ്ങൾ. 2006ൽ വിശ്വവേദിയിൽ അരങ്ങേറിയ മെസിയുടെ നാലാം ലോകകപ്പാണിത്.
ഐസ്ലന്ഡിനെതിരായ പെനാൽറ്റി നഷ്ടം മറന്നുവെന്നും കിരീടത്തിനായി മെസിക്ക് പിന്നിൽ ടീം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും പൗളോ ഡിബാല ഉറപ്പ് നല്കുന്നു. യോഗ്യതാ റൗണ്ടിൽ തിരിച്ചടികൾ നേരിട്ടപ്പോഴും അർജന്റീനയെ മുന്നോട്ട് നയിച്ചത് മെസിയെന്ന ഇതിഹാസവും അയാളുടെ സ്വപ്നമാണെന്നും പ്രതിരോധതാരം ക്രിസ്റ്റ്യൻ അൻസാൽഡി പറഞ്ഞു.
ഐസ്ലന്റിനോടേറ്റ സമനില ആഘാതത്തിൽ നിന്ന് ടീം കരകയറിയെന്നാണ് അർജന്റീനൻ താരങ്ങൾ പറയുന്നത്. ബ്രസീലിൽ കിരീടം കൈയെത്തുംദൂരെ വീണെങ്കിലും ഏറ്റവും വലിയ സ്വപ്നം സഫലമാക്കാനുള്ള മെസിയുടെ അവസാന അവസരമാണ് റഷ്യയിൽ. ടീമിലെ എല്ലാവർക്കും ഇത് നന്നായി അറിയാം. അതുകൊണ്ടാണ് ഓരോ വിയർപ്പുതുള്ളിയും മെസിക്കു വേണ്ടിയാണെന്ന് സഹതാരങ്ങള് പറയുന്നത്.
