അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തു

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തളച്ച് പെറുവിന് മടക്കം. തോല്‍വിയോടെ പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടാതെ ഓസ്‌ട്രേലിയയും പുറത്തായി. ഈ ലോകകപ്പിലെ ആദ്യ ഗോളും ജയവും മത്സരത്തില്‍ പെറു സ്വന്തമാക്കുകയായിരുന്നു. പെറുവിനായി കാരില്ലോയും പൗളോ ഗുറേറോയുമാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സും ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടന്നു.

'വാട്ട് എ വോളി'
തുടക്കത്തില്‍ പന്ത് കാല്‍ക്കല്‍ വെച്ചത് പെറുവാണെങ്കിലും പിന്നാലെ ചൂണ്ടിയെടുത്ത് ഓസ്‌ട്രേലിയ ആക്രമണങ്ങള്‍ തുടങ്ങി. എന്നാല്‍ പതിനെട്ടാം മിനുറ്റില്‍ ഈ ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ കണക്കുതീര്‍ത്ത് പെറു ആദ്യ ഗോള്‍ കണ്ടെത്തി. അതും ലോകോത്തരം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന തകര്‍പ്പന്‍ വോളിയിലൂടെ. നായകന്‍ പൗലോ ഗുരേരോയുടെ പാസില്‍ ബോക്സിന്‍റെ വലതുഭാഗത്തുനിന്ന് കാരില്ലോ വലയിലേക്ക് ആകാരത്തോടെ നിറയൊഴിച്ചു.

'വാട്ട് എ ഫിനിഷിംഗ്'
വിജയപ്രതീക്ഷയുമായിറങ്ങിയ ഓസ്ട്രേലിയക്കെതിരെ രണ്ടാം പകുതിയിലായിരുന്നു(50) പെറുവിന്‍റെ അടുത്ത പ്രഹരം. ഫ്ലോറസിന്‍റെ മികച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിംഗില്‍ കുതിച്ചെത്തിയ ഫ്ലോറസ് ബോക്സിനുള്ളില്‍ കാത്തു നിന്ന പൗളോ ഗുറേറോയ്ക്ക് പാസ് നല്‍കി. ഗുറോറോയുടെ ഇടങ്കാലന്‍ ഷോട്ട് കങ്കാരുക്കളുടെ ഹൃദയം തകര്‍ത്ത് വലയില്‍ കയറി. ജയത്തോടെ പെറു മൂന്നാം സ്ഥാനക്കാരായപ്പോള്‍ ഓസ്‌ട്രേലിയ നാലാമതായി ഫിനിഷ് ചെയ്തു.