പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ദുബായ് വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുമ്പോൾ, ഇറാൻ ഇത് തള്ളി
ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നു. ദുബായ് വിമാനത്താവളത്തിന് നേരെ നടന്ന ഇറാൻ്റെ ആക്രമണത്തിൽ വിമാനത്താവളത്തിൽ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അതേസമയം യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.
അതേസമയം ഇറാൻ്റെ ആക്രമണത്തിൽ ഇതുവരെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അമേരിക്കൻ സെൻട്രൽ കമ്മാൻഡ് അറിയിക്കുന്നത്. എന്നാൽ ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 200 ലേറെ പേർ കൊല്ലപ്പെടുകയും 750 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് ഇസ്രായേലും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അവകാശപ്പെട്ടു. എന്നാൽ ഖമനെയി കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇറാനും പ്രതികരിച്ചു. ഈ സംഭവങ്ങൾക്കിടെ ഖമനെയിയുടെ എക്സ് ഹാൻഡിലിൽ നിന്നും പുതിയ പോസ്റ്റ് പുറത്ത് വന്നു. ഇമാം അലിയുടെ നാമത്തിൽ എന്ന പേരിലാണ് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.


