ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. നിര്‍ണായക മത്സരത്തില്‍ ബദെല്‍ജ്, പെരിസിച്ച് എന്നിവരുടെ ഗോളാണ് ക്രൊയേഷ്യയ്ക്ക് വിജയം സമ്മാനിച്ചത്. അതേസമയം ഐസ്‌ലന്‍ഡിനായി സിഗര്‍സണ്‍ ആശ്വാസഗോള്‍ മടക്കി. 

ആദ്യ പകുതി
ക്രൊയേഷ്യ- ഐസ്‌ലന്‍ഡ് ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. അര്‍ജന്‍റീനക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒമ്പത് മാറ്റങ്ങളുമായിറങ്ങിയ ക്രൊയേഷ്യ പന്ത് കൂടുതല്‍ സമയം കാലില്‍വെച്ചിട്ടും അക്രമണത്തില്‍ അല്‍പം പകച്ചു. എന്നാല്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ക്രൊയേഷ്യന്‍ ടീമിലെ സൂപ്പര്‍താരനിരയുടെ അഭാവം മുതലാക്കാന്‍ ആദ്യ പകുതിയില്‍ ഐസ്‌ലന്‍ഡിനായില്ല. 

ലീഡ് പിടിച്ച് ക്രൊയേഷ്യ
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53-ാം മിനുറ്റില്‍ മിലാന്‍ ബദെല്‍ജാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ക്രൊയേഷ്യയുടെ ടീം പ്ലേ കണ്ട ഗോളായിരുന്നു ഇത്. ഇടതുവിങ്ങിലൂടെ മോഡ്രിച്ച് നടത്തിയ മുന്നേറ്റം ബദെല്‍ജിന്‍റെ ഹാഫ് വോളിയില്‍ ഹാല്‍ഡോര്‍സണെ കാഴ്ച്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു.

ഐസ്‌ലഡിന്‍റെ തുല്യത
ജാര്‍ണസണിന്‍റെ ക്രോസില്‍ ക്രൊയേഷ്യന്‍ പ്രതിരോധ താരം ലോവറന്‍റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി 76-ാം മിനുറ്റില്‍ പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ കിക്കെടുത്ത സിഗര്‍സണ്‍ ഗോളിക്ക് നേരെ പായിച്ച മിന്നല്‍ വലയിലെത്തിയതോടെ ഐസ്‌ലന്‍ഡ് സമനില പിടിച്ചെടുത്തു. 

ക്രൊയേഷ്യയുടെ ജയം

ഒമ്പത് മാറ്റങ്ങളുമായിറങ്ങിയ ക്രൊയേഷ്യ പെരിസിച്ചിനെ നിലനിര്‍ത്തിയത് ഈ വിജയഗോളിനായിരുന്നു എന്ന് തോന്നിച്ച നിമിഷം. അനായാസ ആംഗിളില്‍ നിന്ന് പെരിസിച്ച് തൊടുത്ത മഴവില്‍ ഐസ്‌ലന്‍ഡ് ഗോള്‍ബാറിനെ തൊട്ടുരുമി വലയിലെത്തിയതോടെ ക്രൊയേഷ്യ വിജയമുറപ്പിച്ചു. ഒപ്പം മൂന്നാം വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരുമായി.