രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരിച്ചടിച്ച് ജര്‍മനി

സോചി: ലോകകപ്പില്‍ ആദ്യ പകുതിയിലെ സ്വീഡിഷ് പടയോട്ടത്തിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ മറുപടി നല്‍കി ജര്‍മനി. ജര്‍മനിക്കായി 48-ാം മിനുറ്റില്‍ മരിയോ ഗോമസിന്‍റെ അസിസ്റ്റില്‍ റൂയിസ് സമനില കണ്ടെത്തി. നേരത്തെ ഓല ടോയ്‌വനെന്‍ നേടിയ തകര്‍പ്പന്‍ ഗോളില്‍ സ്വീഡന്‍ 1-0ന്‍റെ ലീഡ് നേടിയിരുന്നു.

മത്സരത്തിന്‍റെ മൂന്നാം മിനുറ്റില്‍ ജര്‍മന്‍ താരം ഡാക്‌സ്ലറിന്‍റെ ഗോള്‍ ശ്രമം വിഫലമായി. ആറാം മിനുറ്റിലാണ് ആദ്യ സ്വീഡീഷ് ആക്രമമുണ്ടായത്. എന്നാല്‍ ജര്‍മന്‍ ബോക്സില്‍ പ്രതിരോധതാരങ്ങള്‍ ആ ശ്രമം തടഞ്ഞു. എട്ടാം മിനുറ്റില്‍ ജര്‍മനി നടത്തിയ മിന്നും മുന്നേറ്റം വെര്‍ണര്‍ ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 12-ാം മിനുറ്റില്‍ വീണ്ടുമൊരു സ്വീഡന്‍ തിരിച്ചടിയും പാളി. പിന്നിടങ്ങോട്ട് അടിയും തിരിച്ചടിയുമായി ടീമുകള്‍ പോരാടിയെങ്കിലും ഗോള്‍ മാറിനിന്നു.

പരിക്കേറ്റ് മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന ജര്‍മന്‍ താരം റൂഡിക്ക് ഇതിനിടെ കളിക്കളം വിടേണ്ടിവന്നു. എന്നാല്‍ 32-ാം മിനുറ്റില്‍ ജര്‍മനിക്ക് സ്വീഡന്‍ ആദ്യ ഷോക്ക് നല്‍കി. ജര്‍മന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഓല ടോയ്‌വനെന്‍ സ്വീഡനായി വലകുലുക്കി. ക്ലാസന്‍ നല്‍കിയ തന്ത്രപരമായ പാസ് ടോയ്‌വനെന്‍ നീന്തിത്തുടിച്ച് ഗോള്‍കീപ്പര്‍ ന്യൂയര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു.