കൊളംബിയയെ വീഴ്ത്തി ഏഷ്യന്‍ കരുത്തര്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ അട്ടിമറിച്ച് ഏഷ്യന്‍ പ്രതിനിധികളായ ജപ്പാന്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ കൊളംബിയയെ തറപറ്റിച്ചത്‍. ജപ്പാന് വേണ്ടി കഗാവയും ഒസാക്കോവയും ഗോള്‍ നേടിയപ്പോള്‍ കൊളംബിയക്കായി ജുവാന്‍ ഫെര്‍ണാണ്ടോ ഗോള്‍ മടക്കി. ലോകകപ്പ് ചരിത്രത്തില്‍ ലാറ്റിനമേരിക്കന്‍ ടീമിനെ അട്ടിമറിക്കുന്ന ആദ്യ ഏഷ്യന്‍ ടീമാണ് ജപ്പാന്‍. 

ആദ്യ പകുതി
മൊര്‍ഡോവിയ അറീനയില്‍ നാടകീയമായിരുന്നു മത്സരത്തിന്‍റെ തുടക്കം. മൂന്നാം മിനുറ്റില്‍ ജപ്പാന്‍ മുന്നേറ്റത്തിനിടയില്‍ പന്ത് കൊണ്ട് തട്ടിയതിന് കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിനെതിരെ റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡാണിത്. പ്രതിഷേധവുമായി കൊളംബിയന്‍ താരങ്ങള്‍ ചുറ്റും കൂടിയെങ്കിലും റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടി. ജപ്പാന് വേണ്ടി കിക്കെടുത്ത ബൊറൂസിയ ഡോട്മുണ്ട് മിഡ്ഫീല്‍ഡര്‍ കഗാവ ഏഷ്യന്‍ ശക്തികളുടെ അക്കൗണ്ട് തുറന്നു. 

പിന്നീട് പത്ത് പേരുമായി പെരുതിക്കളിച്ച കൊളംബിയക്ക് ഗോള്‍ മടക്കാന്‍ 39-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. മുന്നേറ്റതാരം ഫാല്‍ക്കാവോയെ ഫൗള്‍ ചെയ്തതിന് കൊളംബിയക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ക്വിന്‍റെറോ ഈക്വലൈസെസ് ജപ്പാന്‍ മതിലിനെയും ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചതോടെ ആദ്യ പകുതി സമനിലയ്ക്ക് പിരിയുകയായിരുന്നു. 

രണ്ടാം പകുതി
ആദ്യ പകുതിയിലെ നാടകീയതയും വീറും വാശിയും രണ്ടാം പകുതിയിലും വിട്ടുപിരിഞ്ഞില്ല. ആവേശപ്പോരിനൊടുവില്‍ 73-ാം മിനുറ്റില്‍ ഒസാക്കയിലൂടെ ജപ്പാന്‍ വീണ്ടും ലീഡ് സ്വന്തമാക്കി. കോര്‍ണറില്‍ നിന്ന് ജപ്പാന്‍റെ ഇതിഹാസ താരം ഹോണ്ട നല്‍കിയ മനോഹരമായ ക്രോസിന് തലവെച്ച ഒസാക്കോയ്ക്ക് പിഴച്ചില്ല. പന്ത് കൊളംബിയന്‍ ഗോളിയെ കാഴ്ച്ചക്കാരനാക്കി വലയിലെത്തി. അവസാന നിമിഷം വരെ സമനിലയ്ക്ക് കൊളംബിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജപ്പാന്‍ പ്രതിരോധം ഭേദിക്കാനായില്ല.