ലോകകപ്പിന് കിക്കോഫാകുമ്പോള്‍ പോര്‍ച്ചുഗീസ് താരം മുന്നില്‍

മോസ്‌കോ: റഷ്യയെന്ന ലോകത്തിലെ വലിയ രാജ്യം ഒരു പന്തിലേക്ക് ചുരുങ്ങുകയാണ്. 32 ടീമുകള്‍ പോരടിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ കൂടുതല്‍ ശ്രദ്ധേയം മെസി- ക്രിസ്റ്റ്യാനോ പോരാണ്. ഇരുവരുടെയും അവസാന ലോകകപ്പാകുമോ റഷ്യയിലേത് എന്ന ആശങ്കകള്‍ക്കിടയിലാണ് ലോകകപ്പുണരുന്നത്. എന്നാല്‍ ലോകകപ്പിന് കിക്കോഫാകുമ്പോള്‍ ഗോള്‍വീരന്‍മാരില്‍ അര്‍ജന്‍റീനയുടെ ലിയോണല്‍ മെസിയെക്കാള്‍ കേമന്‍ പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

റഷ്യന്‍ ലോകകപ്പില്‍ മത്സരിക്കുന്ന താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ ക്രിസ്റ്റ്യാനോയുടെ പേരിലാണ്. 150 മത്സരങ്ങളില്‍ 81 അന്താരാഷ്ട്ര ഗോളുകളാണ് പോര്‍ച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോയ്ക്കുള്ളത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ലിയോണല്‍ മെസിയുടെ പേരിലുള്ളത് 124 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകള്‍. 85 മത്സരങ്ങളില്‍ 55 ഗോളുമായി ബ്രസീലിയന്‍ സ്‌‌ട്രൈക്കര്‍ നെയ്‌മറും 95 മത്സരങ്ങളില്‍ 55 ഗോളുകളുമായി പോളണ്ടിന്‍റെ ലെവന്‍ഡോസ്‌കിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.