സല്‍മാന്‍ അല്‍ ഫറാജ് സൗദിക്ക് സമനില സമ്മാനിച്ചു

മോസ്‌കോ: ലോകകപ്പില്‍ രണ്ട് പെനാല്‍റ്റി കണ്ട സൗദി അറേബ്യ- ഈജിപ്ത് ആദ്യ പകുതിയില്‍ ഓരോ ഗോളടിച്ച് ടീമുകള്‍. 22-ാം മുഹമ്മദ് സലായുടെ രണ്ടാം ലോകകപ്പ് ഗോളില്‍ ഈജിപ്ത് ലീഡ് സ്വന്തമാക്കി. എന്നാല്‍ 39-ാം ലഭിച്ച പെനാല്‍റ്റി അല്‍ മുവല്ലദ് കളഞ്ഞുകുളിച്ചെങ്കിലും ഇഞ്ചുറിടൈമില്‍ രണ്ടാം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സല്‍മാന്‍ അല്‍ ഫറാജ് സൗദിക്ക് സമനില സമ്മാനിച്ചു. 

ആദ്യ പകുതിയില്‍ പന്തിന്‍റെ നിയന്ത്രണം സൗദി അറേബ്യയുടെ കാലുകളിലായിരുന്നു‍. എന്നാല്‍ കിട്ടിയ അവസരം മുതലാക്കി സൂപ്പര്‍ സ്‌ട്രൈക്കര്‍ സലാ വലയിലേക്ക് ചേക്കേറിയപ്പോള്‍ ഈജിപ്‌ത് ലീഡ് സ്വന്തമാക്കി. 22-ാം മിനുറ്റില്‍ അബ്ദുള്ള എല്‍ സെയ്ദ് മധ്യവരയ്ക്കിപ്പുറത്ത് നിന്ന് തൊടുത്തുവിട്ട ലോംഗ് പാസ് സലാ കാലുകളില്‍ സ്വീകരിച്ചു. രണ്ട് പ്രതിരോധതാരങ്ങള്‍ക്ക് മുകളിലൂടെ പറന്നിറങ്ങിയ പന്ത് ഗോളിയെ കാഴ്ച്ചക്കാരനാക്കി ചിപ്പ് ചെയ്ത് വലയില്‍.

എന്നാല്‍ 39-ാം മിനുറ്റില്‍ ഈജിപ്തിനെ ഞെട്ടിച്ച് സൗദിക്കനുകൂലമായി ആദ്യ പെനാല്‍റ്റി. ഇടത് വിങില്‍ നിന്നുള്ള അല്‍ ഷഹ്റാനിയുടെ ക്രോസ് ഫാത്തിയുടെ കയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. ഈജിപ്ഷ്യന്‍ ബാറിനു കീഴെ അജയ്യനായി നില്‍ക്കുന്നത് ലോകകപ്പ് ചരിത്രത്തിലെ പ്രായം കൂടിയ താരമായ എല്‍ ഹദാരി. ഫഹദ് അല്‍ മുവല്ലദ് തൊടുത്ത കിക്കിന് ഹദാരിയുടെ അനുഭവസമ്പത്തിനെ മറികടക്കാനായില്ല. 

എന്നാല്‍ ഇഞ്ചുറിടൈമില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍ അരങ്ങേറി. അല്‍ മുവല്ലദിനെ ബോക്‌സില്‍ ഈജിപ്ഷ്യന്‍ താരം ഗബര്‍ വീഴ്ത്തിയതിന് മത്സരത്തില്‍ സൗദിക്കനുകൂലമായി രണ്ടാം പെനാല്‍റ്റി. 'വാര്‍' പരിശോധിച്ച ശേഷമായിരുന്നു കിക്കിന് റഫറിയുടെ തീരുമാനം. പൊനാല്‍റ്റിയെടുത്ത സല്‍മാന്‍ അല്‍ ഫറാജ് ഹദാരികളുടെ കൈകളെ കീഴക്കിയതോടെ ഒരു ഗോളിന്‍റെ സമനിലയ്ക്ക് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.