ആക്രമണത്തിലും പ്രതിരോധത്തിലും പോളണ്ടിന് പിഴയ്ക്കുന്നതാണ് മത്സരത്തില്‍ കണ്ടത്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ രണ്ടാം അട്ടിമറി കണ്ട ദിനത്തില്‍ പോളണ്ടിനെതിരെ സെനഗലിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സെനഗലിന്‍റെ വിജയം. ഫിഫ റാങ്കിംഗില്‍ നിലവില്‍ പോളണ്ട് എട്ടാമതും സെനഗല്‍ 27-ാം സ്ഥാനക്കാരുമാണ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ടീമായ ജപ്പാന്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ അട്ടിമറിച്ചിരുന്നു. 

സെല്‍ഫ് ഗോള്‍ ദുരന്തം

പോളിഷ് പ്രതിരോധത്തിലെ വിള്ളലുകള്‍ തുറന്നുകാട്ടുന്നതായിരുന്നു സെനഗല്‍ നേടിയ ഇരു ഗോളുകളും. 37-ാം മിനുറ്റില്‍ പോളണ്ട് താരം തിയാഗോ സിനേകിന്‍റെ സെല്‍ഫ് ഗോളാണ് സെനഗലിന് ആദ്യ ലീഡ് സമ്മാനിച്ചത്. സെനഗല്‍ താരം ഗുയേയുടെ ഷോട്ടില്‍ കാലുവെച്ച തിയാഗോയ്ക്ക് പിഴയ്ക്കുകയായിരുന്നു. പന്ത് വഴിമാറി വലയിലേക്ക് അപ്രതീക്ഷിതമായി നുഴഞ്ഞുകയറി.

സെനഗലിന്‍റെ പ്രഹരം

ആദ്യ പകുതിയിലെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സെനഗലിനായി 66-ാം മിനുറ്റില്‍ നയംഗ് വലകുലുക്കി. പോളിഷ് താരങ്ങളുടെ കാലുകളില്‍ നിന്ന് റാഞ്ചിയ പന്തുമായി കുതിച്ച നയംഗ് പ്രതിരോധം ഭേദിച്ച് പന്ത് ചിപ്പ് ചെയ്ത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. നയംഗിന്‍റെ തന്ത്രവും വേഗവും ഒരേസമയം പ്രതിഫലിച്ച ഗോള്‍. ഇതോടെ കളിയില്‍ പോളണ്ടിന് രണ്ടാം പ്രഹരം.

പോളണ്ടിന്‍റെ ഏക മറുപടി

പോളിഷ് നായകന്‍ ലെവന്‍ഡോവ്‌സ്കിക്ക് ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍ക്കാന്‍ 50-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നുവെന്നതാണ് വസ്തുത. ഒടുവില്‍ ഒരു ഗോള്‍ മടക്കാന്‍ പോളണ്ടിന് അവസരം ലഭിച്ചത് 86-ാം മിനുറ്റില്‍. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം മുതലാക്കി ക്രിച്ചോവികാണ് പോളണ്ടിന്‍റെ ഏക ഗോള്‍ മടക്കിയത്. പേരുകേട്ട പോളണ്ടിന് ആക്രമണത്തിലും പ്രതിരോധത്തിലും പിഴയ്ക്കുന്നതാണ് മത്സരത്തില്‍ കണ്ടത്