മുംബൈ: മഹാനഗരത്തിൽ രക്തം തേടി രോഗികളുടെ ബന്ധുക്കളുടെ നെട്ടോട്ടത്തിന് ഒാൺലൈൻ പരിഹാരം. e-Rakt Kosh എന്ന ഒാൺലൈൻ പോർട്ടൽ രക്തബാങ്കിനും രക്തത്തിനും വേണ്ടിയുള്ള അന്വേഷണത്തെ എളുപ്പമാക്കുകയാണ്. 63 രക്തബാങ്കുകളാണ് സമീപകാലത്തായി മുംബൈയിൽ നിന്ന് നാഷനൽ പോർട്ടലിൻ്റെ ഭാഗമായത്.

രക്തത്തിൻ്റെ ലഭ്യതയും രക്തദാന ക്യാമ്പുകളെ കുറിച്ചുള്ള വിവരങ്ങളും പോർട്ടൽ വഴി ലഭ്യമാകും. ഇൗ ലക്ഷ്യത്തോടെ ഒരു ആപും തയാറാക്കിയതായാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രക്തത്തിൻ്റെ ലഭ്യതയും ദാന ക്യാമ്പുകളുടെ വിവരം ഇടവിട്ട സമയങ്ങളിൽ പോർട്ടൽ വഴിയും ആപ് വഴിയും ലഭ്യമാക്കും. ഡിമാൻ്റ് അനുസരിച്ച് രക്തത്തിൻ്റെ സ്റ്റോക്കും സൂക്ഷിക്കാനും ഇൗ സംരംഭത്തിന് സാധിക്കുന്നുവെന്ന് രക്തബാങ്കിലെ ട്രാൻസ്ഫ്യൂഷൻ ഒാഫീസർ പറയുന്നു. രക്തദാതാക്കൾക്ക് അവരുടെ പേര് വിവരങ്ങൾ പോർട്ടിൽ ചേർക്കാൻ അവസരമുണ്ട്.

രക്തദാന ക്യാമ്പുകളുടെ ഷെഡ്യൂൾ, തൊട്ടടുത്ത രക്തബാങ്ക് എന്നിവയും ഇതിൽ ലഭിക്കും. ദാതാവിന് ആധാർ വഴി ബന്ധിപ്പിച്ച് സർട്ടിഫൈഡ് ദാതാക്കളുടെ പട്ടികയിൽ ഇടംപിടിക്കാനും കഴിയും. ആരോഗ്യ പ്രശ്നങ്ങളുള്ള ദാതാക്കളെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് സ്ഥിരമായി വിലക്കാനും പോർട്ടൽ ലക്ഷ്യംവെക്കുന്നു. അപൂർവ രക്ത ഗ്രൂപ്പിലുള്ളവരുടെ രജിസ്റ്ററും പോർട്ടൽ വഴി സൂക്ഷിക്കും. രാജ്യത്താകമാനം 623 രക്തബാങ്കുകൾ തുടങ്ങാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.