തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3 നാണ് തീപിടുത്തം ഉണ്ടായത്, ആശുപത്രിയിലെ ഫാർമസിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽനിന്നുമെത്തിയ മൂന്നു യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 85 രോഗികളെ ലൂർദ്ദ് ആശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവം നടക്കുമ്പോൾ ഇരുന്നൂറ് രോഗികളും കൂട്ടിരുപ്പുകാരും ആശുപത്രിയിലുണ്ടായിരുന്നു. ഫർമസിയിൽ നിന്നും പുക പടർന്നത് കാരണം ശ്വാസ തടസം സംഭവിച്ചതാണ് രോഗികളെയും മറ്റു ആശുപത്രിയിലേക്ക് മാറ്റാൻ കാരണം. കണ്ണൂർ എസ്. പിയും, ജില്ലാ കളക്ടർ മീർ മുഹമ്മദും സംഭവസ്ഥലത്ത് സ്ഥിതി ഗതികൾ വിലയിരുത്തി.