ഖത്തര്‍: അറബ് രാജ്യങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണമുന്നയിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ അവസാനിപ്പിച്ചു. സൗദി, ബഹ്റൈന്‍, യുഎഇ, ഈജിപ്ത്, യമന്‍ എന്നീ രാജ്യങ്ങളാണ് നയതന്ത്രബന്ധം അവസാനിപ്പിച്ചത്. കൂടാതെ ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ രാജ്യങ്ങള്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു.

ഖത്തറുമായുള്ള കര, ജല, വായു അതിര്‍ത്തികളെല്ലാം അടക്കുകയാണെന്ന് നാലു രാജ്യങ്ങളും വ്യക്തമാക്കി. ദോഹയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ നാളെ മുതല്‍ ഉണ്ടാകില്ലെന്ന് യുഎഇയുടെ പ്രമുഖ വിമാനകമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും അറിയിച്ചു. എന്നാല്‍ ഉപരോധ മേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ നടപടി നിരാശാജനകമാണെന്ന് ഖത്തര്‍ വിദേശമന്ത്രാലയം പ്രതികരിച്ചു. 

തങ്ങളുടെ പരമാധികാരത്തില്‍ കൈക്കടത്തുന്നുവെന്ന് കാണിാണ് ഈജിപ്തിനു പിന്നാലെ ബഹറിന്‍, സൗദ് അറേബ്യ, യുഎഇ, യമന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഖത്തറിലെ എംബസികളെല്ലാം അടച്ച ഈ രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ അവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന ആരോപണമാണ് യുഎഇ ഉന്നയിച്ചത്. അതേസമയം യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി. ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.

രാജ്യത്തുകഴിയുന്ന പ്രവാസികളടക്കമുള്ള പൗരന്മാരുടെ ജീവിതത്തെ നിലവിലെ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പോരാട്ടത്തെ നിലവിലെ പ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.