കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു
കണ്ണൂർ പയ്യാവൂരിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. പയ്യാവൂർ ചമതച്ചാൽ പുഴയിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
പയ്യാവൂരിനടുത്ത് ചെങ്ങളായിയിൽ ഏതാനും ദിവസം മുന്പ് മൂന്ന് കുട്ടികൾ സമാനമായ രീതിൽ മുങ്ങി മരിച്ചതിന്റെ ഞെട്ടൽ മാറുംമുന്പാണ് തൊട്ടടുത്ത പയ്യാവൂരിൽ അഞ്ച് കുട്ടികൾ മുങ്ങി മരിക്കുന്നത്. പയ്യാവൂർ തിരൂർ ആക്കപ്പറന്പിൽ ബിനോയിയുടെ മകൻ മാണിക് ബിനോയ്, ബിനോയുടെ സഹോദരൻ സരിജന്റെ മക്കളായ ഒരിജ, സെബാൻ, ബിനോയിയുടെ ഇളയ സഹോദരി അനിതയുടെ മക്കളായ അഖിൽ, ആയൽ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമലിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
ബിനോയിയുടെ വീട്ടിലുണ്ടായ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഈ കുട്ടികളെല്ലാം ഒരുമിച്ച് ചമതച്ചാൽ പുഴക്കരയിലേക്ക് കളിക്കാൻ പോകുകയായിരുന്നു. കളിക്കുന്നതിനിടെ ഒരിജ വെള്ളത്തിൽ വീണു ഒരിജയെ രക്ഷിക്കാനായി മറ്റു കുട്ടികളും വെള്ളത്തിൽ ഇറങ്ങി. ഇവർക്കാർക്കും നീന്തലറിയാത്തതിനാൽ എല്ലാവരും മുങ്ങുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന അമലിന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
രക്ഷപ്പെടുത്തുന്പോൾ ചിലർക്ക് ജീവനുണ്ടായിരുന്നെന്നും എന്നാൽ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തിനാലാണ് മരണ സംഖ ഉയർന്നതെന്നും നാട്ടുകാർ പറയുന്നു. മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പതിനായിരം രൂപ സർക്കാർ പ്രഖ്യാപിച്ചു. കൂടുതൽ ധനസഹായം മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം പ്രഖ്യാപിക്കും. പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ, സേക്രഡ് ഹാർട്ടി ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്.
സംഭവമറിഞഅഞ് മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജൻ, ഇ ചന്ദ്രശേഖരൻ കെപിസിസി പ്രസിഡണ്ടി വി എം സുധീരൻ എന്നിവർ ആശുപത്രിയിലെത്തി അന്തിമോചാരമർപ്പിച്ചു.