ആലപ്പുഴ: കായലോരത്ത് കൂടി ഒഴുകി നടന്ന് കച്ചവടം നടത്തിയിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ നൂതന സംരഭം ഫ്ലോട്ടിംഗ് ത്രിവേണിയുടെ ഏഴ് യൂണിറ്റുകളുടെയും പ്രവര്‍ത്തനം സംസ്ഥാനത്ത് നിലച്ചു. ആകെയുള്ള ഏഴെണ്ണത്തില്‍ ഒരു ബോട്ട് ഹരിപ്പാടിനടുത്ത് കരുവാറ്റയ്ക്കടുത്തുള്ള കായലില്‍ മുങ്ങി. അശാസ്ത്രീയമായി നിര്‍മ്മിച്ച ബോട്ടുകള്‍ക്ക് ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഫ്ലോട്ടിംഗ് ത്രിവേണി വക കണ്‍സ്യൂമര്‍ ഫെഡിന് ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ്ന്യൂസ് എസ്ക്ലുസ്സീവ്.

യാത്രാസൗകര്യം പൊതുവില്‍ കുറഞ്ഞ കുട്ടനാട് മേഖല പോലുള്ള കായലോരനിവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഫ്ലോട്ടിംഗ് ത്രിവേണി. തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വലിയ സബ്സി‍ഡി ഒന്നുമില്ലെങ്കിലും നാട്ടുകാര്‍ക്ക് കടയില്‍ പോകാതെ സാധനങ്ങള്‍ കിട്ടിയിരുന്നു. എല്ലാ കടവുകളിലേക്കും ഈ ഫ്ലോട്ടിംഗ് ത്രിവേണി ഒഴുകിയെത്തി. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതായി. ബോട്ടുകളെല്ലാം തകരാറിലാവുകയോ പൊളിഞ്ഞുപോവുകയോ ചെയ്തു. അതിലൊന്ന് സാധനങ്ങളോടെ മുങ്ങി.

ഒന്ന് തകര്‍ന്നുകിടക്കുന്നു. കൊച്ചിക്കായലില്‍ ഉള്ളത് മുങ്ങാറായിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവിലാണ് ഏഴ് ബോട്ടുകള്‍ നിര്‍മ്മിച്ചത്. തികച്ചും അശാസ്ത്രീയമായ നിര്‍മ്മാണമായതിനാല്‍ ലൈസന്‍സ് കിട്ടിയില്ല. അതുകൊണ്ടുതന്നെ ഒരു ബോട്ടിനും ഇന്‍ഷുറന്‍സുമില്ല. ഇപ്പോഴും ഇത് നിര്‍മ്മിച്ച അതേ കമ്പനിക്ക് മൂന്ന് ബോട്ട് നിര്‍മ്മിക്കാന്‍ അ‍ഡ്വാന്‍സ് നല്‍കിയിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കും വന്‍ തുക ചെലവായി. കോടികളുടെ നഷ്ടമാണ് ഫ്ലോട്ടിംഗ് ത്രിവേണിയുടെ കാര്യത്തിലും കണ്‍സ്യൂമര്‍ ഫെഡിന് ഉണ്ടായിരിക്കുന്നത്.