രണ്ടാം സ്ഥാനാര്ത്ഥി സംവാദത്തിനിടെ ഇമെയില്‍ വിവാദം ചര്‍ച്ചയായപ്പോഴാണ് ഔദ്യോഗിക മെയിലുകളയക്കാന്‍ സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ച ഹിലരിയെ താന്‍ പ്രസിഡന്റായാല്‍ ജയിലിലടക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. വലിയ കരഘോഷത്തോടെയാണ് ട്രംപ് ക്യാമ്പ് ഈ പ്രസ്ഥാവനയെ സ്വീകരിച്ചത്. പിന്നെ ഇത് അവരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നുമായി. ട്രംപിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഹിലരിക്ക് മേല്‍ വീണ ഈ കരിനിഴല്‍ തന്നെ. 


എന്നാല്‍ പ്രസിഡന്റിന്റെ 100 ദിന കര്‍മ്മ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വീഡിയോ സന്ദേശത്തില്‍ മുന്‍ തീരുമാനത്തില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഹിലരിക്ക് സമയം നല്‍കുന്നുവെന്നാണ് ട്രംപിന്റെ വിശദീകരണം. ഒബാമ കെയറിലും , മുസ്ലീം വിരുദ്ധതയിലും മലക്കം മറിഞ്ഞ ട്രംപിനോട് ക്ഷമിച്ച ട്രംപ് ആരാധകര്ഇത്തവണ അതിന് തയ്യാറായില്ല. ട്രംപിന്റേത് വഞ്ചനാ പരവും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ലംഘനമാണെന്നും ഇവര്ആരോപിച്ചു. ട്രംപ് വന്ന വഴി മറന്നെന്നും ചിലര്‍ തുറന്നടിച്ചു. ഹിലരിയുടേത് രാജ്യദോഹകുറ്റമാണെന്നും അവരെ ജയിലിലടക്കുക തന്നെ വേണമെന്നും ഇവര്‍ വാദിക്കുന്നു. ട്രംപ് ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.