ഡിവൈഎസ്പി ജോസി ചെറിയാന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

തിരുവല്ല: യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന്‍റെ കുന്നന്താനത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പി ജോസി ചെറിയാന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് മണിക്കൂറാണ് റെയ്ഡ് നടത്തിയത്.

ഒന്നാം പ്രതി എബ്രഹാം വർഗീസിനും നാലാം പ്രതി ജെയ്സ് കെ ജോർജിനേയും കണ്ടെത്താനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ സാമുദായിക ഘടകം കണക്കിലെടുത്ത് ബലം പ്രയോഗിച്ചും നാടകീയവുമായുള്ള അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. 

എന്നാല്‍ കീഴടങ്ങൽ വൈകിയാൽ നേരിട്ടുള്ള അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും. പ്രതികളുടെ മാനസിക സമ്മർദ്ദം കീഴടങ്ങാൻ നിർബന്ധിതരാക്കുമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. തിരുവല്ലയിലെത്തിയ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്നു അന്വേഷണപുരോഗതിയും തുടര്‍ നടപടികളും വിലയിരുത്തി. 
 വൈദികരെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരേയും കേസെടുക്കും എന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെയാണ് വൈദികര്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. 

അതിനിടെ റിമാൻഡിലുള്ള രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി ക്രൈംബ്രാഞ്ചിന്റെ നിലപാട് തേടിയിട്ടുണ്ട്. 

ജാമ്യാപേക്ഷയെ എതിർക്കുമെങ്കിലും ജോബ് മാത്യുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ മുഴുവൻ പ്രതികളും അറസ്റ്റിലായ ശേഷം കസ്റ്റഡി ആവശ്യപ്പെടും.