സൗദിയില്‍ ആദ്യമായി വനിതകളുടെ ഫുട്ബോള്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. എന്നാൽ പാസ് മൂലം പ്രവേശനം നിയന്ത്രിക്കുന്ന മത്സരം കാണാന്‍ പുരുഷന്മാര്‍ക്ക് അനുമതിയില്ല.

വരുന്ന ശനിയാഴ്ചയാണ് രാജ്യത്തെ ആദ്യത്തെ വനിത ഫുട്ബോൾ മേളയ്‍ക്ക് തുടക്കം കുറിക്കുന്നത്. ജിദ്ദ അല്‍ജൗഹറ സ്‌റ്റേഡിയത്തില്‍ അടച്ചിട്ട മൈതാനത്താണ് വനിതകളുടെ ആദ്യ കളി നടക്കുകയെന്ന് സംഘാടക സമിതി അംഗം ഡോ.മനാൽ ഷംസ് പറഞ്ഞു. എന്നാൽ പാസ് മൂലം പ്രവേശനം നിയന്ത്രിക്കുന്ന മത്സരം കാണാന്‍ പുരുഷന്മാര്‍ക്ക് അനുമതിയില്ല. 100 റിയാല്‍ നിരക്കിൽ വിൽക്കുന്ന പ്രവേശന പാസിലൂടെ ലഭിക്കുന്ന പണം വനിതകളുടെ അര്‍ബുദ രോഗ നിവാരണത്തിന് വേണ്ടിയാണു ഉപയോഗിക്കുക.

ജിദ്ദയിലെ സർക്കാർ - സ്വകാര്യ വനിതാ കോളേജുകളില്‍ നിന്നുള്ള ഫുട്ബോൾ ടീമുകളാണ് ആദ്യ മത്സരത്തിൽ മാറ്റുരക്കുക.

മത്സരത്തില്‍ ആറു ടീമുകള്‍ പങ്കെടുക്കും. ഫുട്ബോള്‍ മത്സരത്തിന് പുറമെ വനിതകളെ ആര്‍ഷിക്കുന്നതിന്നായി ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ്, ബോക്‌സിംഗ്, യോഗാ തുടങ്ങിയ കായിക വിനോദങ്ങളും അരങ്ങേറും. വനിതകളില്‍ സ്തനാര്‍ബുദം കൂടി വരുന്ന പശ്ചാതലത്തില്‍ അവ മുന്‍കൂട്ടി മനസ്സിലാക്കി ചികിത്സ നടത്തുന്നതിന്റെ ബോധവത്കരണവും ഫുട്ബാൾ മേളക്കിടെ നടത്തും.

റിയാദ്, ദമ്മാം തുടങ്ങിയ പട്ടണങ്ങളിലും വനിതകളുടെ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കും.

സൗദിയിൽ ആദ്യമായി നടക്കുന്ന വനിതകളുടെ ഫുട്ബോള്‍ മത്സരം നേരിട്ട് കാണാൻ നിരവധി വനിതകൾ എത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്.