അഗസ്ത്യാർകൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയിൽ തന്നെ അഗസ്ത്യമലയിൽ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആർക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാൻ അവകാശമില്ലെന്നാണ് മന്ത്രി കെ രാജുവിന്റെ വിശദീകരണം.

തിരുവനന്തപുരം: അ​ഗസ്ത്യാർകൂടത്തിൽ ക്ഷേത്രത്തിന്‍റെയും പൂജയുടേയും പേരിൽ സ്ത്രീകളെ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. ഈ വിഷയത്തിൽ കോടതി ഉത്തരവ് പാലിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഗസ്ത്യാർകൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയിൽ തന്നെ അഗസ്ത്യമലയിൽ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആർക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാൻ അവകാശമില്ലെന്നാണ് മന്ത്രി കെ രാജുവിന്റെ വിശദീകരണം.

ആദിവാസികൾ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക പരിഗണനയോ സുരക്ഷ‌യോ ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സീസൺ അല്ലാത്തപ്പോഴും സ്ത്രീകൾക്ക് അഗസ്ത്യാർകൂടത്തിൽ കയറുന്നതിന് വിലക്കുണ്ടാവില്ല. എന്നാൽ അ​ഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറുന്നതിനെതിരെ ആദിവാസി വിഭാ​ഗം വൻപ്രതിഷേധവുമായാണ് രം​ഗത്തെത്തിയിരിക്കുന്നത്. അതിരുമല കടന്ന് സ്ത്രീകൾ പ്രവേശിച്ചാൽ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്. തിങ്കളാഴ്ച മുതൽ മാർച്ച് ഒന്ന് വരെ 41 ദിവസമാണ് അഗസ്ത്യാർകൂട യാത്ര.

നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടം സന്ദർശിക്കാൻ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകൾ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും കായികക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.

അ​ഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറിയാൽ വിലക്കുമെന്ന് ആദിവാസി ​ഗോത്രമഹാസഭയ്ക്ക് കീഴിലുള്ള സ്ത്രീകളുടെ കൂട്ടായ്മയും വ്യക്തമാക്കിയിരുന്നു. സ്ത്രീകളെത്തുന്നത് ആചാരലംഘനമാണെന്നാണ് ഇവരുടെ വാദം. യാത്ര തുടങ്ങുന്ന ജനുവരി 14ന് ബോണക്കാട് പ്രതിഷേധ യജ്ഞം സംഘടിപ്പിക്കാനാണ് ആദിവാസി സ്ത്രീ കൂട്ടായ്മയുടെ പദ്ധതി.