വിദേശകാര്യ വകുപ്പ് സഹമന്ത്രിയുടെ സന്ദര്‍ശനം കുവൈത്തിലെ ഇന്ത്യക്കാര്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. രണ്ട് ദിവസത്തെ ഔദ്ദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി മന്ത്രി എം.ജെ. അക്ബര്‍ 19-നാണ് കുവൈത്തിലെത്തുന്നത്. നഴ്‌സ് റിക്രൂട്ട്‌മെന്‍റ്, ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ഈ മാസം 18-മുതല്‍ 20 വരെ നടക്കുന്ന മൂന്നാമത് ഇന്ത്യ-കുവൈത്ത് ജോയിന്റ് മിനിസ്റ്റീരിയല്‍ കമ്മിഷന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് വിദേശകാര്യ വകുപ്പ് സഹമന്ത്രി എം.ജെ. അക്ബര്‍ കുവൈത്തിലെത്തുന്നത്. വിദേശകാര്യവകുപ്പിലെ പത്തംഗ സംഘവും യോഗത്തിനത്തുന്നുണ്ട്. വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം സംബന്ധിച്ച വിഷയങ്ങളാകും ചര്‍ച്ചചെയ്യുക.

ധനമന്ത്രി അനസ് ഖാലിദ് അല്‍ സാലെയാണു കുവൈത്ത് സംഘത്തെ നയിക്കുക. 19-ന് ഉച്ചകഴിഞ്ഞ് എത്തുന്ന മന്ത്രി അന്ന് വൈകുനേരം ആറ് മുതല്‍ 7-വരെ എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ചയും നടത്തും.