മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെ ഒരു ദിവസം കാണാതായി. ഇതിന് ശേഷം ലെെംഗിക അവയവം വികലമാക്കപ്പെട്ട് രക്തതത്തില്‍ കുളിച്ച് നിലയില്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു

മുംബെെ: മുംബെെയിലെ മാല്‍വാനിയില്‍ നാല് പേര്‍ ചേര്‍ന്ന് ആണ്‍ നായയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി. മാല്‍വാനിയിലെ മാലഡ് വെസ്റ്റില്‍ ശനിയാഴ്ചയാണ് ക്രൂരകൃത്യം അരങ്ങേറിയത്. നായയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചികിത്സ നടന്നു കൊണ്ടിരിക്കുകയാണെന്നും മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഇതര സ്ഥാപനമായ ആനിമല്‍സ് മാറ്റര്‍ ടൂ മീ (എഎംടിഎം) അറിയിച്ചു.

മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെ ഒരു ദിവസം കാണാതായി. ഇതിന് ശേഷം ലെെംഗിക അവയവം വികലമാക്കപ്പെട്ട് രക്തതത്തില്‍ കുളിച്ച് നിലയില്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. നായക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് എഎന്‍ടിഎം സ്ഥാപക ഡോ. അങ്കിത പഥക് പറഞ്ഞു.

ആരെങ്കിലും അടുത്ത് വരുമ്പോഴോ തൊടാന്‍ ശ്രമിക്കുമ്പോഴോ പേടി കൊണ്ട് കരയുകയാണ് നായ. എന്നും ഭക്ഷണം നല്‍കുന്ന പരിസരവാസിയായ സുധ ഫെര്‍ണാണ്ടസാണ് വേദന കൊണ്ട് പുളയുന്ന രീതിയില്‍ നായയെ കണ്ടെത്തിയത്. നായയെ ഉപദ്രവിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സുധ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

നാല് പേര്‍ ചേര്‍ന്ന് നായയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഒരു ഓട്ടോ ഡ്രെെവറാണ് സുധയെ അറിയിച്ചത്. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടി വന്നപ്പോഴാണ് സംഭവം കണ്ടതെന്നും താനെത്തിയതോടെ നാല് പേരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഓട്ടോഡ്രെെവര്‍ സുധയോട് വ്യക്തമാക്കി.