പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നെണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം കെട്ടിടം വളയുകയായിരുന്നു ഇതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇവര്‍ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര്‍ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.